മെഡിക്കൽ കോളജ് കോഴ പ്രശ്നത്തിൽ പാർട്ടിതല അന്വേഷണ റിപ്പോർട്ട് പുറത്തായതിന്റെ പേരിൽ ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ.കെ.നസീറിനെതിരായ നടപടി നാളത്തെ കോര്‍ കമ്മിറ്റിക്കുശേഷം. അന്വേഷണ സമിതിയംഗം കൂടിയായ നസീറിന്റെ ഇ-മെയിൽ ഐഡിയിൽ നിന്ന് റിപ്പോർട്ട് ചോർന്നുവെന്നാണ് നേതൃത്വത്തിന്റെ പ്രാഥമിക കണ്ടെത്തൽ. അതേസമയം കോഴ വിവാദത്തിൽ തന്റെ പേര് വലിച്ചിഴച്ചെന്ന പരാതിയുമായി ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് കേന്ദ്രനേതൃത്വത്തെ സമീപിക്കും.
മെഡിക്കൽ കോളജ് കോഴ സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് എ.കെ നസീറിന്റെ ഇമെയിൽ ഐയിയിൽ നിന്ന് ഒരുഹോട്ടലിലേക്ക് അയച്ച നിലയിലാണ് ചോർന്നത്. അതുകൊണ്ടാണ് നസീറിനെതിരെ നടപടി. പാർട്ടി അന്വേഷണ കമ്മിഷനിൽ കെ.പി. ശ്രീശനൊപ്പം നസീറും ഉൾപ്പെട്ടിരുന്നു. മുൻ സംസ്ഥാന അധ്യക്ഷൻ വി. മുരളീധരനോട് അടുപ്പമുള്ള സുഭാഷ് വഴിയാണ് റിപ്പോർട്ട് ചോർന്നതെന്ന് ആരോപണം ഉയർന്നിരുന്നു. മുരളീധരൻ ഇത് നിഷേധിച്ചു.
പാർട്ടിയിലെ ചിലർ വ്യക്തിപരമായി തന്നെ തേജോവധം ചെയ്യാന്‍ ശ്രമിക്കുന്നുവെന്നാണ് എം.ടി.രമേശിന്റെ പാരതി. ഉൾപ്പാർട്ടി അന്വേഷണ റിപ്പോർട്ട് ചോർച്ചക്കുപിന്നിലും ഇതേലക്ഷ്യം തന്നെയെന്ന് ചൂണ്ടിക്കാട്ടി രമേശ് ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായ്ക്ക് പരാതി നൽകും
സംഭവത്തിൽ കൂടുതൽ കുറ്റവാളികളുണ്ടെന്നു കരുതുന്നില്ലെന്നു ബിജെപി ദേശീയ സെക്രട്ടറി എച്ച്. രാജ പ്രതികരിച്ചു. കുറ്റവാളിക്കെതിെര നടപടിയെടുത്തെന്നും തുടര്‍നടപടികള്‍ ആലോചിക്കുമെന്നും രാജ വിശദമാക്കി. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ നടപടിയുണ്ടാവില്ലെന്നും അഴിമതിക്കാരെ വച്ചുപൊറുപ്പിക്കില്ലെന്നും രാജ പറഞ്ഞു.
കോഴ നൽകി മെഡിക്കൽ കോളജിന് അനുമതി വാങ്ങുന്നുണ്ടെന്ന ബിഡിജെഎസിന്റെ പരാതിയെ തുടർന്ന് ഇക്കഴിഞ്ഞ മേയിലാണ് പാർട്ടി അന്വേഷണ കമ്മിഷനെ നിയോഗിച്ചത്. ബിജെപി വൈസ് പ്രസിഡന്റ് കെ.പി. ശ്രീശൻ ആയിരുന്നു അന്വേഷണ കമ്മിഷനിലെ മറ്റൊരു അംഗം. കമ്മിഷൻ ജൂൺ ആറിനു സംസ്ഥാന നേതൃത്വത്തിനു റിപ്പോർട്ട് സമർപ്പിച്ചു.
പാർട്ടി അധ്യക്ഷൻ കുമ്മനം രാജശേഖരൻ, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിമാരായ എം. ഗണേഷ്, കെ. സുഭാഷ്, കേന്ദ്ര ജോയിന്റ് ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് എന്നിവർക്കു മാത്രമാണു റിപ്പോർട്ട് ലഭിച്ചത്. എന്നാൽ ഇതിനിടെയാണ് അന്വേഷണ റിപ്പോർട്ട് മാധ്യമങ്ങൾക്കു ചോർന്നു കിട്ടുന്നതും സംഭവം വിവാദമായതും.