നടൻ ദിലീപ് ഭൂമി കയ്യേറിയെങ്കില്‍ ഒഴിപ്പിക്കുമെന്ന് മന്ത്രി വി.എസ്. സുനില്‍ കുമാര്‍. കയ്യേറ്റത്തിന് ഇടതു ജനപ്രതിനിധികളാരും സഹായം ചെയ്തിട്ടില്ല.
അത്തരം വാര്‍ത്തകള്‍ മനഃപൂര്‍വ്വം കരിവാരിതേയ്ക്കാനാണ്. ഏത് കൊലകൊമ്പന്‍ ഭൂമി കയ്യേറിയാലും തിരിച്ചുപിടിക്കും. കലക്ടറുടെ അന്വേഷണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നുണ്ട്. വീഴ്ച പരിഹരിച്ച് ഉടന്‍ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
ചാലക്കുടിയിലെ ഒരേക്കറോളം വരുന്ന സർക്കാർ ഭൂമി വ്യാജ ആധാരങ്ങൾ ഉപയോഗിച്ച് കൈവശപ്പെടുത്തിയാണ് ദിലീപ് തിയറ്റർ സമുച്ചയം നിർമിച്ചതെന്ന് ചൂണ്ടിക്കാട്ടി 2013ലാണ് ആലുവ സ്വദേശി കെ.സി.സന്തോഷ് കലക്ടർക്കു പരാതി നൽകിയിട്ടുണ്ട്. പരാതി ശരിവയ്ക്കുന്ന തെളിവുകൾ ഹാജരാക്കിയെങ്കിലും യുഡിഎഫിലെ ഉന്നതർ ഇടപെട്ട് കലക്ടറുടെ അന്വേഷണ റിപ്പോർട്ട് ദിലീപിന് അനുകൂലമാക്കി മാറ്റി.
2014ൽ പരാതിക്കാരൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയെത്തുടർന്ന് ലാൻഡ് റവന്യൂ കമ്മിഷണർ വിഷയം പരിശോധിച്ചു. ഭൂമി ഇടപാടിൽ ക്രമക്കേട് കണ്ടെത്തിയ ലാൻഡ് റവന്യൂ കമ്മിഷണർ കലക്ടറുടെ അന്വേഷണ റിപ്പോർട്ട് റദ്ദാക്കുകയും ഭൂമി കയ്യേറ്റത്തെക്കുറിച്ച് വീണ്ടും അന്വേഷണം നടത്താൻ ഉത്തരവിടുകയും ചെയ്തു.