മദ്യപിച്ചെത്തിയുണ്ടായ കുടുംബവഴക്കിനിടെ ഗൃഹനാഥൻ വീട്ടുമുറ്റത്ത് തലയടിച്ചു വീണ് മരിച്ചു. സംഭവത്തിൽ മകനെ കസബ പൊലീസ് കസ്റ്റഡിയിലെടുത്തു. വേങ്ങോടി ഒമയപ്പള്ളം വാഴക്കോട് നീലിമേടിൽ വീമ്പന്റെ മകൻ വേലുച്ചാമി(50) ആണു മരിച്ചത്. കഴിഞ്ഞ ദിവസം അർധ രാത്രി ഒന്നരയോടെയാണ് സംഭവം.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്. എലപ്പുള്ളിയിലെ സ്വകാര്യ കൃഷിയിടത്തിൽ ട്രാക്ടർ ഡ്രൈവറായ വേലുച്ചാമി മദ്യപിച്ചെത്തി വഴക്കിടുകയും ഭാര്യയും മക്കളെയും മർദ്ദിക്കുകയും ചെയ്തു. വേലുച്ചാമിയുടെ വടികൊണ്ടുള്ള ആക്രമണത്തിൽ മകനു കൈയ്ക്കും കാലിനും തലയ്ക്കും ഗുരുതരമായി പരുക്കേറ്റു.
നിലവിളിക്കേട്ട് ഓടികൂടിയ പരിസരവാസികളും ബന്ധുക്കളും മകനെ ആശുപത്രിയിലാക്കാനുള്ള ശ്രമത്തിനിടെ വേലുച്ചാമി അമ്മയെയും മകളെയും വീണ്ടും മർദ്ദിക്കാൻ ശ്രമിച്ചു. ഇതു തടയാനായെത്തിയ മകനും വേലുച്ചാമിയും തമ്മിലുണ്ടായ ഉന്തും തള്ളലിൽ വേലുച്ചാമി മുറ്റത്തേക്ക് തലയടിച്ചു വീണു. ബോധം നഷ്ടപ്പെട്ട ഇയാളെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിലും തൃശൂർ മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും ഇന്നലെ പുലർച്ചയോടെ മരണപ്പെട്ടു. തറയിൽ വീണ് തലയ്ക്കേറ്റ ഗുരുതര ക്ഷതമാണ് മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സിഐ എ. പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം ഇന്ന് തൃശൂർ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. കസ്റ്റഡിയിലുള്ള മകന്റെ തലയ്ക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. പൊലീസ് കാവലിൽ ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള ഇയാളുടെ അറസ്റ്റ് ഇന്നുണ്ടായേക്കും.
സ്ഥിരമായി മദ്യപിച്ചെത്താറുള്ള വേലുച്ചാമി ഭാര്യയെയും മക്കളെയും ഉപദ്രവിച്ചിരുന്നതായും സിഐ എ. പ്രേമാനന്ദകൃഷ്ണൻ, എസ്ഐ ആർ. റിൻസൻതോമസ് എന്നിവരടങ്ങിയ അന്വേഷണ സംഘം പറഞ്ഞു. മകൻ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. ചന്ദ്രികയാണ് വേലുച്ചാമിയുടെ ഭാര്യ. മകൾ:അക്ഷയ്.