ആക്രമിക്കപ്പെട്ട നടിയുടെ പേര് പരാമര്‍ശിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട കേസില്‍ , ചലച്ചിത്ര താരം അജു വർഗീസിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. കളമശേരി സിഐ ഓഫിസിൽ വിളിച്ചുവരുത്തിയാണ് അജുവിന്റെ മൊഴി രേഖപ്പെടുത്തിയത്. വിവാദ പോസ്റ്റിട്ട അജുവിന്റെ മൊബൈൽ ഫോൺ പരിശോധനയ്ക്കായി പിടിച്ചെടുത്തു. ഈ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കാനാണ് തീരുമാനം.
സംഭവത്തിൽ അജു വർഗീസ് കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. പോസ്റ്റിലെ പിഴവ് ശ്രദ്ധയിൽപ്പെട്ടപ്പോള്‍ തിരുത്തിയതായും താരം മൊഴി നൽകിയിട്ടുണ്ട്. മൊബൈൽ ഫോണിന്റെ ശാസ്ത്രീയ പരിശോധന പൂർത്തിയായ ശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ പരിഗണിക്കുമെന്നും പൊലീസ് അറിയിച്ചു. നടിയുടെ പേര് ഉപയോഗിച്ചത് തെറ്റാണെന്ന് മനസിലാക്കിയതായും അതു തിരുത്തുന്നതായും വ്യക്തമാക്കിയ അജു വര്‍ഗീസ്, സംഭവത്തിൽ ക്ഷമ ചോദിച്ചിരുന്നു.
അതിക്രമത്തിന് ഇരയായ നടിയുടെ പേരു വെളിപ്പെടുത്തിയ അജുവിനെതിരെ സൈബർ നിയമപ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇരയായ നടിയുടെ പേര് സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയതിനെതിരെ കളമശേരി സ്വദേശി നൽകിയ പരാതിയിലാണു കേസെടുത്തത്. ചാനൽ ചർച്ചയിൽ പേരു വെളിപ്പെടുത്തിയതിനെതിരെ തിരക്കഥാകൃത്ത് എസ്.എൻ. സ്വാമിക്കെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു.