ശ്രീറാം വെങ്കിട്ടരാമനെ നീക്കിയിട്ടും മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കൽ നടപടിയിൽ നിന്ന് പിൻമാറാതെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ. ചിന്നക്കനാലിൽ വെള്ളൂക്കുന്നേൽ കുടുംബം കയ്യേറിയ എട്ടേക്കർ ഭൂമി റവന്യൂ സംഘം ഒഴിപ്പിച്ചു. ആദിവാസികൾക്ക് വിതരണം ചെയ്ത ഭൂമിയാണ് ജില്ലയിലെ വലിയ കയ്യേറ്റക്കാരായ വെള്ളുക്കൂന്നേൽ കുടുംബം കയ്യൂക്കിലൂടെ സ്വന്തമാക്കിയത്.
ഇടുക്കി ജില്ലയിൽ ഏറ്റവും കൂടുതൽ സർക്കാർ ഭൂമി കയ്യേറിയിരിക്കുന്നത് വെള്ളൂക്കൂന്നേൽ കുടുംബാംഗങ്ങളാണെന്നാണ് ക്രൈംബ്രാഞ്ചിന്റെയും, റവന്യു വകുപ്പിന്റെയും കണ്ടെത്തൽ. 2003ൽ ആദിവാസികൾക്ക് വിതരണം ചെയ്ത 13 ഏക്കർ ഭൂമിയാണ് വെള്ളുക്കൂന്നേൽ സക്കറിയ ജോസഫ് കൈവശപ്പെടുത്തിയത്. 30ആദിവാസി കുടുംബങ്ങൾക്ക് ഭൂമി നൽകിയെങ്കിലും ആരും താമസിക്കാനെത്തിയില്ല. ഈ അവസരം മുതലെടുത്തായിരുന്നു കയ്യേറ്റം. എട്ടേക്കർ പ്ലോട്ടാക്കി തിരിച്ച് ഒരു കെട്ടിടവും ഇത് സംരക്ഷിക്കാൻ മതിലും ഗെയ്റ്റും സ്ഥാപിച്ചു. റവന്യൂ വകുപ്പ് ഇത് ചോദ്യം ചെയ്തതോടെ 2004ൽ സക്കറിയ ഹൈക്കോടതിയെ സമീപിച്ചു. ഭൂമി തന്റേതാണെന്നും കൃത്യമായ രേഖകളുണ്ടെന്നായിരുന്നു അവകാശവാദം. എന്നാൽ നാളിതുവരെയായിട്ടും സക്കറിയക്ക് ഭൂമിയുടെ ഒരു രേഖപോലും ഹാജരാക്കിയില്ല. ഇതോടെയായിരുന്നു റവന്യൂ വകുപ്പിന്റെ നടപടി.
കയ്യേറ്റകാർക്കുവേണ്ടി റവന്യൂ നടപടികൾ ചെറുക്കാൻ സിപിഎം പ്രാദേശിക നേതാവ് വി.എക്സ്. ആൽബിനു രംഗതെത്തി. ഇത് വകവക്കാത്ത ഉദ്യോഗസ്ഥർ കെട്ടിടവും മതിലും ഗെയ്റ്റും പൂർണമായും പൊളിച്ചു നീക്കി. സർക്കാർ വക ബോർഡും സ്ഥാപിച്ചു. പാപ്പാത്തിച്ചോലയിൽ ഭീമൻ കുരിശുനാട്ടി സർക്കാർ ഭൂമി കയ്യേറിയതും സ്പിരിറ്റ് ഇൻ ജീസസ് മേധാവിയും വെള്ളൂക്കുന്നേൽ കുടുംബാംഗവുമായ ടോം സക്കറിയയാണ്. അതേസമയം ശ്രീറാം വെങ്കിട്ടരാമനു പിന്നാലെ കയ്യേറ്റങ്ങൾക്കെതിരെ നടപടിയെടുക്കുന്ന ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാനുള്ള അണിയറ നീക്കങ്ങളും സജീവമാണ്.