കേരളത്തിൽ കോഴിവില കൂട്ടിയതും കൃത്രിമക്ഷാമം സൃഷ്ടിച്ചതും തമിഴ്നാട് ലോബി. തമിഴ്നാട്ടിലെ വൻകിട കച്ചവടക്കാരാണ് കേരളത്തിലെ കോഴിവില നിശ്ചയിക്കുന്നത്. തമിഴ്നാട്ടിൽ നിന്ന് കോഴിയെത്തുന്ന കാലത്തോളം സർക്കാരിന്റെ വിലനിയന്ത്രണം നടപ്പാവില്ല. പൊളളാച്ചി ഉൾപ്പെടെയുളള സ്ഥലങ്ങളിൽ കൃത്രിമ കോഴിക്ഷാമം വരുത്തുകയാണെന്നും മനോരമ ന്യൂസ് അന്വേഷണത്തിൽ തെളിഞ്ഞു.
കേരളത്തിലെ കോഴിക്കച്ചവടക്കാർ പറയുന്നതുപോലെ തമിഴ്നാട്ടിൽ വലിയരീതിയിലുളള കോഴിക്ഷാമം ഇല്ല. നാമക്കൽ , പല്ലടം , പൊളളാച്ചി മേഖലകൾ കേന്ദ്രീകരിച്ച് മുപ്പത്തിയേഴ് വൻകിട കമ്പനികളുടെ അഞ്ഞൂറിലധികം കോഴിവളർത്തൽ കേന്ദ്രങ്ങളാണുളളത്. ഒാരോ ഫാമുകളിലും അട്ടിയടുക്കിയിട്ടിരിക്കുന്ന ഇറച്ചിക്കോഴികളെ കാണാം. കേരളത്തിലെ ചില കോഴിക്കച്ചവടക്കാർക്കും തമിഴ്നാട്ടിലെ കോഴിഫാമുകളിൽ ഒാഹരിയുളളതിനാൽ ധനമന്ത്രിയുടെ വിലനിയന്ത്രണമൊക്കെ ഇവർ അട്ടിമറിമറിക്കുമെന്നുറപ്പ്. വിൽപ്പനയും വിലയും ക്രമീകരിക്കുന്ന കച്ചവടസംഘം ചെറുകിട കച്ചവടക്കാരിലൂടെയാണ് വില കൂട്ടുന്നതും ക്ഷാമം സൃഷ്ടിക്കുന്നതും. വിലനിയന്ത്രണത്തെ വൻകിട കച്ചവടക്കാർ തളളിക്കളയുകയാണ്.
തമിഴ്നാട്ടുകാർ കനിഞ്ഞില്ലെങ്കിൽ കേരളത്തിലെ ഫാമുകളിലേക്ക് ഇറച്ചികോഴിക്കുഞ്ഞുങ്ങൾപോലും ലഭിക്കാത്ത സാഹചര്യമാണുളളത്. കേരളത്തിലുളളവർക്കു തിന്നാനുളള കോഴികളാണ് പൊളളാച്ചിയിലെ ഫാമുകളൽ ഇങ്ങനെ നിറഞ്ഞുകിടക്കുന്നത്. കോഴിക്കാര്യത്തിലും കേരളത്തിന് സ്വയം പര്യാപ്തത ഉണ്ടായില്ലെങ്കിൽ ഇതരസംസ്ഥാനക്കാർ നിശ്ചയിക്കും കേരളത്തിലെ കോഴിയുടെ വില.