നടിയെ ആക്രമിച്ച കേസിൽ ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ പ്രധാന പ്രതി പൾസർ സുനി. ചോദ്യം ചെയ്യലിൽ ജയിലില്‍നിന്ന് എഴുതിയ കത്തിലെ ഉള്ളടക്കം മാത്രമാണ് ആവര്‍ത്തിക്കുന്നത്. ഗൂഢാലോചനയെക്കുറിച്ച് പള്‍സര്‍ സുനി ഒന്നും വെളിപ്പെടുത്തുന്നില്ല. അതേസമയം, സുനിയെ മര്‍ദിച്ചിട്ടില്ലെന്ന നിലപാട് പൊലീസ് കോടതിയെ അറിയിക്കും.
കേസിൽ വിപുലമായ വിവരശേഖരണത്തിന് പൊലീസ് ശ്രമിക്കുകയാണ്. കേസുമായി ഏതെങ്കിലും വിധത്തിൽ ബന്ധപ്പെട്ട എല്ലാവരുടെയും മൊഴികൾ രേഖപ്പെടുത്തും.
ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിച്ച കേസിലാണ് കസ്റ്റഡിയില്‍ വാങ്ങിയതെങ്കിലും സുനിൽ കുമാറിൽ നിന്ന് പൊലീസിന് ചോദിച്ചറിയാനുള്ളത് നടിയെ ആക്രമിച്ചതിനെക്കുറിച്ച് തന്നെയാണ്. കുറ്റപത്രം കൊടുത്ത ശേഷം ഗൂഡാലോചന സംബന്ധിച്ച് വിവരം ലഭിച്ചപ്പോൾ ജയിലിൽ പോയി ചോദ്യംചെയ്ത ഉദ്യോഗസ്ഥരോട് ചില കാര്യങ്ങളെല്ലാം പ്രതി പറഞ്ഞരുന്നു. അതിനെ അടിസ്ഥാനമാക്കിയുള്ള അന്വേഷണമാണ് ഇതുവരെ നടന്നത്. ദിലീപിനെയും നാദിർഷയെയും വിളിച്ചുവരുത്തി മാരത്തൺ മൊഴിയെടുത്തതും ഇതിന്റെ ഭാഗമായി തന്നെ. എന്നാൽ ഗുഡാലോചന സംബന്ധിച്ച് ഇനിയും പൊരുത്തപ്പെടാത്ത കണ്ണികളേറെയുണ്ട്. ഈ സാഹചര്യത്തിൽ പ്രതിയെ നന്നായി ചോദ്യം ചെയ്യേണ്ടിവരും. ഇത് പക്ഷെ ജയിലിൽ വച്ചാകുമ്പോൾ ഉദ്യോഗസ്ഥർക്ക് പരിമിതികളേറെയുണ്ട്.
അതിനായാണ് ജയിലിൽ ഫോൺ ഉപയോഗിച്ച കേസിന്റെ പേരുപറഞ്ഞ് കോടതിയിൽ അപേക്ഷ കൊടുത്ത് കസ്റ്റഡിയിൽ വാങ്ങിയത്. ഇതിനായുള്ള പൊലീസ് മുറകളെക്കുറിച്ച് നന്നായി അറിയുന്നത് കൊണ്ടാണ് കസ്റ്റഡി റദ്ദാക്കാൻ പ്രതിഭാഗം ഇന്നലെ അപേക്ഷ നൽകിയത്. ഈ അപേക്ഷയാണ് കോടതി ഇന്ന് പരിഗണിക്കുന്നത്. കൂടാതെ കസ്റ്റഡിയിൽ മർദ്ദിച്ചുവെന്ന പ്രതിയുടെ പരാതിയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. അതേസമയം കേസുമായോ പ്രതി സുനിൽ കുമാറുമായോ ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടിട്ടുള്ള എല്ലാവരുടെയും മൊഴിയെടുക്കാനാണ് ഇപ്പോഴത്തെ തീരുമാനം.
നാദിർഷയുടെ അടുത്ത സുഹൃത്തുക്കളെയും ആക്രമിക്കപ്പെട്ടതിന് ശേഷം നടിയെ ആദ്യം കണ്ട് സംസാരിച്ചവരില്‍ ചിലരെയുമെല്ലാം വിളിച്ച് വരുത്തി കഴിഞ്ഞ ദിവസങ്ങളിൽ മൊഴിയെടുത്തിരുന്നു. ആക്രമിക്കപ്പെടുന്ന ദിവസങ്ങളിൽ നടി അഭിനയിച്ചിരുന്ന സിനിമയുടെ സംവിധായകന്‍ മുതൽ പിടി തോമസ് എംഎൽഎ വരെയുള്ള മൊഴിയും അടുത്ത ദിവസങ്ങളിൽ രേഖപ്പെടുത്തിയേക്കും