നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷയെക്കുറിച്ചുള്ള സംശയം ബലപ്പെടുത്തുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. പള്‍സര്‍ സുനി ജയിലില്‍ നിന്ന് മൊബൈല്‍ ഫോണില്‍ ആദ്യംവിളിച്ചത് നാദിര്‍ഷയെ ആണെന്ന് സഹതടവുകാരന്‍ വെളിപ്പെടുത്തി. സുനി നാദിര്‍ഷയുമായി പ്രതിഫലത്തിന്റെ കാര്യം സംസാരിച്ചെന്നും ഒപ്പം ജയിലിലുണ്ടായിരുന്ന ജിന്‍സണ്‍ കോടതിയില്‍ മൊഴി നല്‍കി. കാവ്യാ മാധവന്റെ കാക്കനാട്ടെ സ്ഥാപനത്തെക്കുറിച്ചും ഇവര്‍ സംസാരിച്ചു. മൊഴിയുെട വിശദാംശങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു
പത്രങ്ങളിൽ വന്ന വാർത്തകൾക്കുപരി കാര്യമായൊന്നും പൾസർ സുനിയെന്ന സുനിൽ കുമാർ തന്നോട് പറഞ്ഞിട്ടില്ല. എന്നാൽ ജയിലിലെ സെല്ലിൽ നിന്ന് മൊബൈൽ ഫോണിൽ വിളിച്ച് സംസാരിക്കുന്നത് പലതും താൻ അടക്കമുള്ള സഹതടവുകാർ കേൾക്കുന്നുണ്ടായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഡാലോചനയെക്കുറിച്ച് ചില വിവരങ്ങള്‍ താൻ മനസിലാക്കാനിടയായ സാഹചര്യം ജയിലിലെ സഹതടവുകാരനായിരുന്ന ജിൻസൺ മജിസ്ട്രേറ്റിന് മുന്നിൽ വെളിപ്പെടുത്തിയത് ഇങ്ങനെ.
തീരെ ചെറിയ സെല്ലിലായിരുന്നു താനും സുനിൽ കുമാറും അടക്കം പത്തോളം പേർ കഴിഞ്ഞത്. വിഷ്ണു ഷൂസിൽ ഒളിപ്പിച്ച് ജയിലിലേക്ക് കടത്തിയ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വിളിച്ചതെല്ലാം സെല്ലിനുള്ളിൽ നിന്ന് തന്നെയായിരുന്നു. അതുകൊണ്ട് പലപ്പോഴും കേൾക്കാമായിരുന്നു. ഫോൺ കയ്യിൽ കിട്ടിയ ശേഷം സുനിൽ കുമാർ ആദ്യം വിളിച്ചത് നാദിർഷയെ ആയിരുന്നു. ഭീഷണിയോ തർക്കമോ ഒന്നും ഉണ്ടായിരുന്നില്ല. തികഞ്ഞ സൗഹൃദത്തിൽ തന്നെയായിരുന്നു സംസാരമെന്ന് തോന്നിയെന്നാണ് ജിൻസന്റെ മൊഴി.
പൾസർ സുനി വിളിച്ച് ബ്ലാക്മെയിൽ ചെയ്യുകയായിരുന്നുഎന്ന ദിലീപിന്റെയും നാദിർഷയുടെയും വാദം പൊളിക്കുന്നതാണ് ഈ മൊഴി. ജയിലില്‍ എത്തിയ ശേഷം പൊതുവെ അസ്വസ്ഥനായിരുന്ന സുനിൽ കുമാർ ആദ്യത്തെ ആ ഫോൺ വിളിയോടെ ആശ്വാസത്തിലായെന്ന് വ്യക്തമായി. പ്രതിഫലത്തുകയുടെ കാര്യമെല്ലാം ശരിയായി എന്ന മട്ടായിരുന്നു. നാദിർഷയെ കൂടാതെ ദിലീപിന്റെ മാനേജർ അപ്പുണ്ണിയെയും വിളിക്കുന്നുണ്ടായിരുന്നു. ഇവരിൽ ആരോടോ ഒരാളോട് കാവ്യാ മാധവന്റെ കാക്കനാട്ടെ കടയെക്കറിച്ച് പറയുന്നത് കേട്ടതായും ജിൻസൺ പറയുന്നു. എന്താണ് കാര്യമെന്ന് വ്യക്തമായില്ല. താൻ കാര്യമായൊന്നും ചോദിച്ചതുമില്ല, സുനിയൊന്നും വിശദമായി പറഞ്ഞതുമില്ല. എന്നാൽ ജാമ്യത്തിലിറങ്ങും മുൻപ് ഒരുതവണ ദിലീപും സംഘവും കൈവിട്ടാൽ എന്ത് ചെയ്യും എന്നുമാത്രം ചോദിച്ചു.
അങ്ങനെയൊന്നും തന്നെ ഉപേക്ഷിക്കാൻ അവർക്ക് കഴിയില്ല, സൗണ്ട് തോമ മുതൽ ജോർജേട്ടൻസ് പൂരം വരെയുളള കാര്യങ്ങളെല്ലാം എനിക്ക് അറിയുന്നതാണ്എന്നായിരുന്നു പൾസർ സുനിയുടെ മറുപടിയെന്നും ജിൻസന്‍ മൊഴിയിൽ പറയുന്നു. ജയിലിൽ നിന്ന് ദിലീപിനെഴുതിയ കത്തിലും ഇതേ വാചകങ്ങൾ ഉണ്ടായിരുന്നു. ഏപ്രിൽ 12ന് ജയിൽ സൂപ്രണ്ടിന്റെ പക്കൽ നിന്ന് കടലാസ് വാങ്ങി സഹതടവുകാരനായിരുന്ന വിപിൻ ലാലാണ് സുനിക്ക് വേണ്ടി കത്തെഴുതിയത്. അന്നുതന്നെ മരട് കോടതിയില്‍ ഹാജരാക്കാൻ എത്തിച്ചപ്പോൾ വിപിൻലാൽ കത്ത് വിഷ്ണുവിന് കൈമാറുകയായിരുന്നുവെന്നും ജിൻസൺ മജിസ്ട്രേറ്റിനോട് പറയുന്നു.
പൾസർ സുനി ജയിലിൽ ഉപയോഗിച്ച മൊബൈല്‍ ഫോണിന്റെ കോള്‍ രേഖകൾ ശേഖരിച്ച് അന്വേഷണസംഘം മനസിലാക്കിയ കാര്യങ്ങളും ജിൻസന്റെ മൊഴിയും തമ്മിൽ പൊരുത്തക്കേടില്ല. സുനി ആദ്യം വിളിച്ചത് നാദിർഷയെയാണ് എന്നതടക്കമുള്ള വിവരങ്ങൾ പൊലീസ് കണ്ടെത്തിയിരുന്നു. അതുകൊണ്ട് തന്നെ ഈ മൊഴി വിശ്വാസത്തിലെടുത്താണ് അന്വേഷണസംഘം മുന്നോട്ട് പോകുന്നത്.
നാലു ഫോൺ നമ്പറുകൾ ആരുടേത്?
പള്‍സര്‍ സുനി, നടിയെ അതിക്രമത്തിന് ഇരയാക്കുന്നതിനു മുൻപ് നിരന്തരം വിളിച്ചിരുന്ന നാലു ഫോൺ നമ്പറുകള്‍ പൊലീസ് കണ്ടെത്തിയിരുന്നു. സുനി വിളിച്ചതിനു തൊട്ടുപിന്നാലെ ഈ നമ്പറുകളില്‍നിന്നു ദിലീപിന്റെ മാനേജരായ അപ്പുണ്ണിയുടെ ഫോണിലേക്കു കോള്‍ പോയതായും പൊലീസ് കണ്ടെത്തി. ഈ നമ്പറുകളിലേക്ക് അപ്പുണ്ണി തിരിച്ചുവിളിച്ചതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. 2016 നവംബർ 23 മുതൽ നടി അതിക്രമത്തിന് ഇരയായ ഫെബ്രുവരി 17വരെയാണു ഫോണ്‍ കോളുകളെല്ലാം.
അതേസമയം, വിളിച്ചതു താനല്ലെന്നും ദിലീപ് ആണെന്നും അപ്പുണ്ണി മൊഴി നൽകിയിട്ടുണ്ടെന്നാണു വിവരം. 26 ഫോൺ നമ്പറുകളാണ് പൊലീസിനു സംശയം ഉണ്ടായിരുന്നത്. ഇതിൽനിന്നാണ് നാലു നമ്പറുകൾ കണ്ടെത്തിയത്. സുനി നിരന്തരം ഈ 26 നമ്പറുകളിലേക്കു ബന്ധിപ്പെട്ടിരുന്നു. ഇതിൽനിന്ന് ഇടയ്ക്കിടെ അപ്പുണ്ണിക്കു കോൾ പോകുകയും ചെയ്തിരുന്നു. നിരന്തരം കോൾ പോകുന്ന നമ്പറുകൾ ഏതെന്നു പൊലീസ് വിശദമായി വിലയിരുത്തുകയായിരുന്നു. ഇതേത്തുടർന്നാണ് സംശയകരമായി തോന്നിയ നാലു നമ്പറുകളിലേക്കു പൊലീസ് എത്തിയത്. ഗൂഢാലോചനക്കാലത്ത് സുനി നിരന്തരം ബന്ധപ്പെട്ടത് അപ്പുണ്ണിയുടെ അടുപ്പക്കാരായവരുടെ നമ്പറുകളിലേക്കാണെന്നാണു കണ്ടെത്തൽ.
പൾസർ സുനി നേരിട്ട് ദിലീപിനെ ഫോൺ ചെയ്തിട്ടില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം. എന്നാൽ ദിലീപിനെ വിളിക്കാനായി മറ്റു നമ്പർ വഴി ശ്രമിക്കുകയായിരുന്നെന്നാണു സംശയം. ദിലീപിനെ നേരിട്ടു വിളിച്ചില്ലെങ്കിലും നടനെ ബന്ധപ്പെടാനായി ഒരു ‘കണക്ടിങ് പോയിന്റ്’ ഉണ്ടാക്കിയെന്നാണ് പൊലീസിന്റെ അനുമാനം. ഇതു ഗൂഢാലോചനയാണോ അതോ മറ്റെന്തെങ്കിലും കാര്യത്തിനുവേണ്ടിയാണോ തുടങ്ങിയ കാര്യങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതുസംബന്ധിച്ച് ദിലീപിനെ ഒരിക്കൽക്കൂടി വിളിച്ചു ചോദ്യം ചെയ്യാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. അതേസമയം, ഈ നാലു നമ്പറുകൾ ഏതൊക്കെയാണെന്ന് അറിയില്ലെന്നാണ് അപ്പുണ്ണി മൊഴി നൽകിയിരിക്കുന്നത്. അപ്പുണ്ണിയുടെ ഫോണിൽ ഈ നമ്പറുകൾ രേഖപ്പെടുത്തിയിട്ടില്ല. നമ്പറുകളുടെ ഉടമസ്ഥരെ കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി.
ദിലീപിന്റെയും നാദിർഷായുടെയും അപ്പുണ്ണിയുടെയും ഇവരുടെ അടുപ്പക്കാരുടെയും പൾസർ സുനിയുടെയും ഫോൺ എക്സ്ട്രാക്റ്റും സിം എക്സ്ട്രാക്റ്റും (ഇവർ ഉപയോഗിച്ചിരുന്ന ഫോണും ആ ഫോണിൽനിന്നു പോയിരിക്കുന്ന കോളുകളും ഉപയോഗിച്ച സിമ്മുകളും ആ സിം മറ്റേതെങ്കിലും ഫോണിൽ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അതിന്റെയും വിവരങ്ങൾ) പൊലീസ് ശേഖരിച്ചു വിശദമായി പരിശോധിച്ചിരുന്നു. ഇതിൽനിന്നാണു നാലു നമ്പറുകൾ കണ്ടെത്തിയത്.
നിർണായകമായി സുനിയുടെ കത്തും ദിലീപിന്റെ മൊഴിയും
ദിലീപിന്റെയും പൾസർ സുനിയുടെയും മൊഴിയും സുനി ദിലീപിന് എഴുതിയതെന്ന് പറയപ്പെടുന്ന കത്തും കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. ദിലീപും നാദിർഷയും നൽകിയ മൊഴിയേക്കാൾ, പൾസർ സുനി പറഞ്ഞ കാര്യങ്ങൾ മുഖവിലയ്ക്ക് എടുത്താണ് പൊലീസ് മുന്നോട്ടു നീങ്ങുന്നത്. കത്തിൽ പറയുന്ന ‘കാക്കനാട്ടെ ഷോപ്പ്’ എന്നത് കാവ്യാമാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ ആണെന്നു കണ്ടെത്തിയ സംഘം അവിടെ പരിശോധന നടത്തിയിരുന്നു. ഇവിടെനിന്നു ചില വിവരങ്ങൾ ലഭിച്ചതായി പൊലീസ് വ്യക്തമാക്കിയിരുന്നു.
അതിനിടെ, തനിക്ക് പൾസർ സുനിയെ നേരിട്ട് അറിയില്ലെന്നും അയാളുമായി ഒരു ബന്ധവുമില്ലെന്നുമുള്ള ദിലീപിന്റെ വെളിപ്പെടുത്തൽ തെറ്റാണെന്നുള്ളതിന്റെ തെളിവുകളും പുറത്തുവന്നിരുന്നു. എന്നാൽ തൃശൂർ ടെന്നിസ് ക്ലബിൽ ജോർജേട്ടൻസ് പൂരം സിനിമയുടെ ലൊക്കേഷനിൽ പൾസർ സുനിയെത്തിയതായി ചില ജീവനക്കാർ എടുത്ത സെൽഫി ചിത്രങ്ങളിൽനിന്നു വ്യക്തമായിരുന്നു. ഇതു കൂടാതെ, സൗണ്ട് തോമ മുതൽ ജോർജേട്ടൻസ് പൂരം വരെയുള്ള ചിത്രങ്ങളുടെ കാര്യം താൻ ആരോടും പറഞ്ഞിട്ടില്ലെന്നും സുനിയുടെ കത്തിൽ പറയുന്നു. ഇക്കാര്യത്തിലും പൊലീസ് സമാന്തരമായി അന്വേഷണം നടത്തുന്നുണ്ട്.