നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം എഡിജിപി ബി.സന്ധ്യ ഒറ്റക്ക് നടത്തേണ്ടെന്ന് ഡി.ജി.പി ടിപി സെൻകുമാർ. ഐ.ജി ദിനേന്ദ്ര കശ്യപാണ് സംഘത്തലവനെന്നും അദ്ദേഹവുമായി കൂടിയാലോചിച്ച് വേണം നടപടികളെന്നും നിര്‍ദേശിച്ച് സെൻകുമാര്‍ ഉത്തരവിറക്കി. ദിലീപിനെതിരായ നടപടികളിൽ അമിതാവേശം ഉണ്ടെന്ന് നിരീക്ഷിച്ചാണ് ഈ ഇടപെടൽ. വിഷയം പരിശോധിക്കുമെന്ന് പുതിയ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞു.
ദിലീപിനെയും നാദിർഷയെയും വിളിച്ചുവരുത്തി പതിമൂന്ന് മണിക്കൂർ തുടർച്ചയായി ചോദ്യം ചെയ്ത പൊലീസ് നടപടിയോടെ നടിയെ ആക്രമിച്ച കേസിലെ ഗൂഡാലോചനാവാദം ശക്തിപ്പെട്ടു. പുതിയ പല വിവരങ്ങളും കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് ഇതെന്നും അഭ്യൂഹങ്ങളുണ്ടായി. ഇതിനും മുൻപാണ് പൊലീസ് മേധാവിയെന്ന നിലയിൽ സെൻകുമാര്‍ അന്വേഷണസംഘത്തിന് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കിയത്. നടി ആക്രമിക്കപ്പെട്ട കേസില്‍ വേണ്ട വിധമുള്ള ചർച്ചയും യോജിച്ച നടപടികളും ഉണ്ടാകുന്നില്ല. ക്രൈംബ്രാഞ്ച് ഐജി ദിനേന്ദ്ര കശ്യപാണ് അന്വേഷണ സംഘത്തലവൻ. ലഭ്യമായ തെളിവെല്ലാം അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ ചർച്ച ചെയ്ത് വേണം മുന്നോട്ട് പോകാൻ. സത്യം കണ്ടെത്താൻ ശാസ്ത്രിയ അന്വേഷണമാണ് ആവശ്യം. സംശയത്തിന്റെ പേരില്‍ മാത്രം ആർക്കെതിരെയും ഒരു നടപടിയും പാടില്ലെന്നും സെൻകുമാർ കർശനമായി നിർദേശിക്കുന്നു. സാഹചര്യം വിശദീകരിച്ച് ഈ അന്വേഷണത്തെക്കുറിച്ച് സെൻകുമാർ മുഖ്യമന്ത്രിയെ ധരിപ്പിച്ചതായും വിവരമുണ്ട്. ബി സന്ധ്യ നേരിട്ട് മേൽനോട്ടം വഹിച്ച സൗമ്യവധം പോലെയുള്ള കേസുകളിൽ പൊലീസിനുണ്ടായ പരാജയമാണ് സെൻകുമാറിനെ ഈ മട്ടില്‍ ഇടപെടാൻ പ്രേരിപ്പിച്ചതെന്ന് സൂചനയുണ്ട്. പെരുമ്പാവൂർ ജിഷവധക്കേസിലും സന്ധ്യയും സംഘവും ശേഖരിച്ച തെളിവുകൾ പര്യാപ്തമല്ലെന്ന് ആക്ഷേപങ്ങൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാകണം അന്വേഷണ സംഘം കൂട്ടായി ചര്‍ച്ച ചെയ്ത് തന്നെ മുന്നോട്ട് പോകണമെന്ന് സെൻകുമാര്‍ നിർദേശിച്ചത്. അതേസമയം അന്വേഷണം ശരിയായ ദിശയിലാണെന്നും സെന്‍കുമാറിന്‍റെ ഉത്തരവ് പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് മേധാവിയായി ചുമതലയേറ്റ ശേഷം ലോക്നാഥ് ബെഹ്റ പ്രതികരിച്ചു.