നടിയെ ആക്രമിച്ച കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ചിലർ പണംതട്ടാൻ ശ്രമിച്ചെന്ന ദിലീപിന്റെ പരാതിയിൽ മൊഴിയെടുക്കൽ അവസാനിച്ചു. പുലർച്ചെ 1.05 ഓടെയാണ് ദിലീപും നാദിർഷായും ആലുവ പൊലീസ് ക്ളബിനു പുറത്തെത്തിയത്. ഉച്ചയ്ക്കു 12.30 നാണ് ചോദ്യം ചെയ്യൽ തുടങ്ങിയത്.
എല്ലാകാര്യങ്ങളിലും വിശദമായ മൊഴിയെടുത്തെന്ന് ദിലീപ് മാധ്യമങ്ങളോടു പ്രതികരിച്ചു. ജനറല്‍ ബോഡിയില്‍ പങ്കെടുക്കുമെന്നും ദിലീപ് അറിയിച്ചു. പൊലീസ് നല്ല രീതിയിൽ അന്വേഷിക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പൊലീസുമായി സംസാരിച്ചു. സത്യം പുറത്തു വരേണ്ടതു തന്റേതു കൂടി ആവശ്യമാണെന്നും ദിലീപ് പറഞ്ഞു.
ദിലീപിനെയും നാദിർഷയെയും വെവ്വേറെ ഇരുത്തിയാണ് പൊലീസ് മൊഴിയെടുത്തത്. ബ്ലാക്മെയിൽ, നടിയെ ആക്രമിച്ച കേസ് എന്നിങ്ങനെ രണ്ടു സംഭവത്തിലും മൊഴിയെടുത്തതായാണ് വിവരം. ഇരുവരും സഹകരിച്ചെന്നു പൊലീസ് അറിയിച്ചു. ദിലീപ് തനിക്കറിയാവുന്ന നിരവധി കാര്യങ്ങൾ പറഞ്ഞെന്നാണ് സൂചന.
‘‘ഒരു കാര്യം തുറന്നു പറയാം, ആർക്കും വിഷമമൊന്നും തോന്നരുത്, ചിലരുടെ മാധ്യമ വിചാരണയ്ക്കു നിന്നുകൊടുക്കാൻ എനിക്കു നേരമില്ല. എനിക്കു പറയാനുള്ളത് പൊലീസിനോടും കോടതിയോടും ഞാൻ പറഞ്ഞോളാം. എന്നെ പ്രതിയാക്കാൻ ചിലർ ശ്രമം നടത്തുന്നുണ്ട്. അതൊന്നും നടക്കാൻ പോകുന്നില്ല. ഞാനിപ്പോൾ പോകുന്നത് എന്റെ പരാതിയിൽ മൊഴികൊടുക്കാനാണ്’’– ആലുവ പൊലീസ് ക്ലബിലേക്കു പോകുന്നതിനു മുമ്പ് ദിലീപ് പറഞ്ഞു.
തന്നെ ബ്ലാക്മെയിൽ ചെയ്യാൻ ശ്രമം നടക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി രണ്ടു മാസം മുമ്പാണു ദിലീപ് പരാതി നൽകിയിരുന്നത്. എന്നാൽ ഇതുവരെ ദിലീപിന്റെ മൊഴി രേഖപ്പെടുത്താൻ പൊലീസ് തയാറായിരുന്നില്ല. ഇതിൽ താരം കടുത്ത അതൃപ്തി അറിയിച്ചിരുന്നു. അന്നു ഡിജിപി ആയിരുന്ന ലോക്നാഥ് ബെഹ്റയ്ക്ക് നേരിട്ടാണു ദിലീപ് പരാതി നൽകിയിരുന്നത്.
കേസിൽ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി തന്നിൽനിന്നു പണം തട്ടാൻ ശ്രമം നടക്കുന്നുണ്ടെന്നായിരുന്നു ദിലീപിന്റെ ആരോപണം. വിഷ്ണുവെന്നയാൾ ഭീഷണിപ്പെടുത്തിയെന്നായിരുന്നു ദിലീപിന്റെ പരാതി. എന്നാൽ വിഷ്ണുവല്ല, പൾസർ സുനിതന്നെയാണു ഫോൺ വിളിച്ചതെന്നു കണ്ടെത്തിയിരുന്നു.
അതിനിടെ, ദിലീപിനെ ഭീഷണിപ്പെടുത്താൻ വിഷ്ണുവിനു പൾസർ സുനി രണ്ടു ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നതായി വെളിപ്പെടുത്തൽ. ഭീഷണിക്കത്ത് കൈമാറുന്നതിനും ഫോൺ വിളിക്കുന്നതിനുമാണു പണം വാഗ്ദാനം ചെയ്തത്. എന്നാൽ പിടിക്കപ്പെടുമെന്നായപ്പോൾ കത്ത് വിഷ്ണു പൊലീസിനു കൈമാറുകയായിരുന്നു. സുനി, ദിലീപിന് എഴുതിയെന്നു കരുതുന്ന കത്ത് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. തനിക്കു തരാമെന്നേറ്റ പണം നൽകണമെന്നും ദിലീപിന്റെ പേരു പറയാൻ പുറത്തുനിന്നും പല സമ്മർദവുമുണ്ടെന്നുമായിരുന്നു കത്തിൽ പറഞ്ഞിരുന്നത്.