ഭീകരവാദത്തിനെതിരെ ഒരുമിച്ച് പോരാടുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും. പരസ്പര സഹകരണത്തോടെ ഇരുരാജ്യങ്ങളെയും മികവിന്‍റെ ഉന്നതിയിലെത്തിക്കാന്‍ നേതാക്കളുടെ ആദ്യ കൂടിക്കാഴ്ചയില്‍ ധാരണയായി. ട്രംപിനെയും കുടുംബത്തെയും മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചു.
അമേരിക്കയ്ക്ക് ഏറ്റവും മികച്ച പങ്കാളിയായിരിക്കും ഇന്ത്യയെന്ന് പ്രഖ്യാപിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രസിഡന്‍റ് ട്രംപുമായുള്ള കൂടിക്കാഴ്ച അവസാനിപ്പിച്ചത്. ആഗോളഭീകരവാദത്തിനെതിരെ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഇരുനേതാക്കളും ആഹ്വാനം ചെയ്തു. ഭീകരവാദത്തെ പിന്തുണയ്ക്കുന്ന പാക്കിസ്ഥാന്‍റെ നിലപാടുകള്‍ക്കെതിരെ ഇരുരാജ്യങ്ങളും മുന്നറിയിപ്പ് നല്‍കി. ഇന്തോ - പസഫിക് മേഖലയിൽ സമാധാനവും, സ്ഥിരതയും, സുരക്ഷയും ഉറപ്പാക്കുകയാണ് ഇരുരാജ്യങ്ങളുടേയും ലക്ഷ്യമെന്നും മേദി പറഞ്ഞു
.
ഇന്ത്യയുമായുള്ള സുരക്ഷാസഹകരണം അതീവ പ്രാധാന്യമേറിയതാണെന്ന് ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. യുഎസ് കയറ്റുമതിക്കുള്ള പ്രധാന തടസ്സങ്ങൾ നീക്കണമെന്നും അദേഹം ഇന്ത്യയോട് ആവശ്യപ്പെട്ടു.
വൈറ്റ് ഹൗസ് സന്ദർശനത്തിനു മുൻപ് യുഎസ് പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസും സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്‌സനും മോദിയുമായി പ്രത്യേക ചർച്ച നടത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി എസ്. ജയ്‌ശങ്കർ, ഇന്ത്യയുടെ അമേരിക്കന്‍ അംബാസഡർ നവ്‌തേജ് സർന എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.