ശബരിമലയിലെ അയ്യപ്പക്ഷേത്രസന്നിധിൽ പ്രതിഷ്ഠിച്ച സ്വർണക്കൊടിമരത്തിനു കേടുപാടു വരുത്തിയതുമായി ബന്ധപ്പെട്ട് അഞ്ചുപേർ കസ്റ്റഡിയില്‍. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആന്ധ്രാക്കാരായ ഇവരെ പിടികൂടിയത്. സംശയാസ്പദമായ രീതിയിൽ ഇവർ കൊടിമരത്തിലേക്ക് എന്തോ ഒഴിക്കുന്നതായി ദൃശ്യങ്ങളിലുണ്ട്.
പമ്പ കെഎസ്ആർടിസി പരിസരത്തുനിന്ന് കസ്റ്റഡിയിലെടുത്ത ഇവരെ ചോദ്യം ചെയ്യുന്നു. കൊടിമരത്തിന്‍റെ പഞ്ചവര്‍ഗത്തറയിലാണ് രാസവസ്തു ഒഴിച്ച് കേടുവരുത്തിയത്. ഈ രാസവസ്തു മെര്‍ക്കുറിയാണോ എന്നും സംശയമുണ്ട്. കസ്റ്റഡിയിലായവരില്‍നിന്ന് രാസവസ്തു കൊണ്ടുവന്നതായി സംശയിക്കുന്ന ഒരു ചെറിയ പെട്ടിയും കണ്ടെത്തിയിട്ടുണ്ട്.
രാസപദാര്‍ഥത്തിന്റെ ശക്തിയില്‍ കൊടിമരച്ചുവട്ടിലെ സ്വര്‍ണം ഉരുകിപ്പോയി. ഭക്തര്‍ക്കൊപ്പമെത്തിയ ആളാണ് രാസവസ്തു ഒഴിച്ചത്. പ്രതിഷ്ഠ പൂര്‍ത്തിയായതിന് തൊട്ടുപിന്നാലെയാണ് അതിക്രമം ഉണ്ടായത്. കൊടിമരനിര്‍മാണവുമായി ബന്ധപ്പെട്ട കുടിപ്പകയാണോ അതിക്രമത്തിനുപിന്നില്‍ എന്ന് സംശയമുണ്ടെന്ന് സന്നിധാനത്തുള്ള ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മനോരമന്യൂസിനോട് പറഞ്ഞു.
ഇന്നുച്ചയ്ക്ക് പ്രതിഷ്ഠ കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് ശബരിമലയിലെ കൊടിമരത്തില്‍ കേടുവരുത്തിയതായി കണ്ടെത്തിയത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ദേവസ്വം ബോർഡ് പൊലീസ് മേധാവി ടി.പി. സെൻകുമാറിനു പരാതി കൈമാറി. കൊടിമരം കേടുവരുത്തിയത് മനഃപൂർവമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചു. പ്രതികളെ എത്രയും വേഗം അറസ്റ്റുചെയ്യാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
ഉച്ചയ്ക്കു 11.50നും 1.40നും മധ്യേയുള്ള കന്നിരാശി മുഹൂർത്തത്തിലായിരുന്നു കൊടിമരം പ്രതിഷ്ഠ. മാസങ്ങള്‍ നീണ്ടുനിന്ന ചടങ്ങുകള്‍ക്കും പൂജകള്‍ക്കും ശേഷമാണ് തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്. ഉച്ചയ്ക്ക് 1.50ന് ചടങ്ങുകൾ പൂർത്തിയാക്കിയശേഷം പൊലീസുകാരും ദേവസ്വം ഉദ്യോഗസ്ഥരും ഇവിടെനിന്നു മാറി. അതിനുശേഷം കൊടിമരത്തിനു പരിസരത്തേക്ക് ഭക്തര്‍ക്ക് പ്രവേശനം അനുവദിച്ചു. അധികസമയം കഴിയുംമുന്‍പേ കൊടിമരത്തിന്‍റെ പഞ്ചവർഗത്തറയിലാണ് രാസവസ്തു ഒഴിച്ച് കേടുവരുത്തിയതായി കണ്ടെത്തി. കുറ്റവാളികളെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കുമെന്ന് ദേവസ്വം മന്ത്രി പ്രതികരിച്ചു.
പൊലീസും ദേവസ്വം ബോര്‍ഡും സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് ചില സൂചനകള്‍ ലഭിച്ചു. ഇതിനെ പിന്തുടര്‍ന്നായിരുന്നു അന്വേഷണം. 3.20 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ചിരിക്കുന്ന കൊടിമരത്തില്‍ 9.161 കിലോ സ്വർണം ഉപയോഗിച്ചിട്ടുണ്ട്. ശബരിമല ഉൽസവത്തിനായി ബുധനാഴ്ച കൊടിയേറും. അടുത്ത മാസം ഏഴിന് പമ്പയിൽ ആറാട്ടോടെ ഉൽസവത്തിന് സമാപനമാകും.