ശബരിമലയിലെ അയ്യപ്പക്ഷേത്രസന്നിധിൽ ഇന്ന് പ്രതിഷ്ഠിച്ച സ്വർണക്കൊടിമരം കേടുവരുത്തിയ നിലയിൽ. കൊടിമരത്തിന്റെ പഞ്ചവർഗത്തറയിലാണ് രാസവസ്തു ഒഴിച്ച് കേടുവരുത്തിയ നിലയിൽ കണ്ടെത്തിയത്. ബോധപൂർവം ആരോ മെർക്കുറി (രസം) ഒഴിച്ചതാണ് എന്നാണ് സംശയിക്കുന്നത്. സംഭവത്തെ തുടർന്ന് ദേവസ്വം ബോർഡ് ഡിജിപിക്ക് പരാതി നൽകി. കൊടിമരം കേടുവരുത്തിയത് മനഃപൂര്‍വ്വമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആരോപിച്ചു. കുറ്റക്കാരെ കണ്ടെത്തി ശക്തമായ നടപടിയെടുക്കും. കൊടിമരം നിര്‍മ്മാണവുമായി ബന്ധപ്പെട്ട കുടിപ്പകയാണോ എന്ന് സംശയമുണ്ടെന്നും മന്ത്രി സൂചിപ്പിച്ചു. അന്വേഷണം തുടങ്ങിയെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ പ്രതികരിച്ചു.
അതേസമയം, ശബരിമലയിലെ പുതിയ കൊടിമര പ്രതിഷ്ഠാചടങ്ങുകൾ പൂര്‍ത്തിയായി. തന്ത്രി കണ്ഠര് രാജീവരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ. 11.50 ന് ആരംഭിച്ച ചടങ്ങുകൾ 1.50 ന് സമാപിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭാരവാഹികളും ഉന്നത ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിച്ചു. പ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമായി വൻ ഭക്തജനത്തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെട്ടത്. ഇത്തവണത്തെ ശബരിമല ഉൽസവത്തിന് ഈ മാസം 28ന് കൊടിയേറും. അടുത്ത മാസം ഏഴിന് പമ്പയിൽ ആറാട്ടോടെ ഉൽസവത്തിന് സമാപനമാകും.