കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതി പള്‍സര്‍ സുനി ബ്ലാക്മെയില്‍ ചെയ്തുവെന്ന പരാതിയില്‍ ദിലീപിന്‍റെ മൊഴിയെടുക്കും. നാദിര്‍ഷയുടേയും ദിലീപിന്‍റെ മാനേജറുടേയും മൊഴിയെടുക്കാനും പൊലീസ് തീരുമാനിച്ചു.
സംഭവത്തിൽ നടൻ ദിലീപിനെ ബന്ധപ്പെടുത്താതിരിക്കാൻ ഒന്നരക്കോടി രൂപ ആവശ്യപ്പെട്ടു പലതവണ ഫോണിൽ ഭീഷണിപ്പെടുത്തിയതായി ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിർഷ കഴിഞ്ഞ ദിവസം പറഞ്ഞു. കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ (സുനിൽ) സുഹൃത്ത് ഇടപ്പള്ളി സ്വദേശി വിഷ്ണു എന്നു പരിചയപ്പെടുത്തിയ വ്യക്തിയാണു പണം ആവശ്യപ്പെട്ടത്. കേസിൽ ദിലീപിന്റെ പേരു പറയാൻ മലയാള സിനിമയിലെ നടനും നടിയും നിർമാതാവും അടക്കം നിർബന്ധിക്കുന്നുണ്ടെന്നും അതിന് അവർ പണം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നുമായിരുന്നു ഭീഷണി.
ദിലീപ് നിരപരാധിയായതിനാൽ അദ്ദേഹത്തിന്റെ പേരു പറയാൻ താൽപര്യമില്ല. പക്ഷേ, കേസ് നടത്താൻ കുറെ പണം ആവശ്യമുള്ളതിനാൽ അതു തന്നു സഹായിക്കാൻ ദിലീപിനോടു പറയണമെന്നും വിഷ്ണു പറഞ്ഞതായി നാദിർഷ വെളിപ്പെടുത്തി. കഴിഞ്ഞ ഏപ്രിൽ ആദ്യമായിരുന്നു സംഭവമെന്നും അദ്ദേഹം അറിയിച്ചു.