മകളുടെ വിവാഹം ആഡംബരപൂര്‍വം നടത്തിയ നാട്ടിക എം.എല്‍എ. ഗീതാ ഗോപിക്ക് സി.പി.ഐയുടെ താക്കീത്. നാട്ടിക എം.എൽ.എയായ ഗീതാ ഗോപി കമ്യൂണിസ്റ്റ് ജനപ്രതിനിധിയെന്ന നിലയിൽ കൂടുതൽ ജാഗ്രത പുലർത്തണമായിരുന്നുവെന്ന് സി.പി.ഐ തൃശൂർ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി വിലയിരുത്തി. വിവാഹത്തിൽ കാണിച്ച ആർഭാടം പാർട്ടിക് അവമതിപ്പിനും അനാവശ്യ ചർച്ചകൾക്കും ഇടയാക്കി. എന്നാൽ എം.എൽ.എ നൽകിയ വിശദീകരണം തൃപ്തികരമായതിനാൽ കൂടുതൽ നടപടികൾ ഒഴിവാക്കാനും കമ്മിറ്റി തീരുമാനിച്ചു. ലളിത വിവാഹമെന്ന പാർട്ടി നയത്തിന് വിപരീതമായി എം.എൽ.എ ആർഭാട വിവാഹം നടത്തിയതായിരുന്നു ആക്ഷേപത്തിനിടയാക്കിയത്. സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് ജില്ലാ നേതൃത്വം വിശദീകരണം തേടിയതും താക്കീത് ചെയ്തതും.
പാർട്ടിയുടെ അച്ചടക്ക നടപടിക്കു വിധേയരായ ചിലരാണു ഗീതാ ഗോപിയെ കടന്നാക്രമിക്കുന്നതിലൂടെ സിപിഐയെ കളങ്കപ്പെടുത്താൻ ശ്രമിച്ചതെന്നു സിപിഐ ആരോപിച്ചു. കല്യാണത്തെ പെരുപ്പിച്ചു കാണിച്ചു കിട്ടിയ അവസരം അവർ മുതലെടുത്തു. ഗീത ഗോപി നൽകിയ വിശദീകരണം പാർട്ടിക്കു ബോധ്യപ്പെട്ടിട്ടുണ്ടെന്നും ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് അറിയിച്ചു. കെ. ശ്രീകുമാറാണ് ജില്ലാ എക്സിക്യൂട്ടീവിൽ അധ്യക്ഷത വഹിച്ചത്.