അതിരപ്പിള്ളി ജലവൈദ്യുതപദ്ധതി ഇടതുമുന്നണിയുടെ പ്രകടനപത്രികയിൽ ഇല്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അതിരപ്പിള്ളി പദ്ധതിയെപറ്റിയുള്ള ചർച്ച എന്നത്തേക്കുമായി അവസാനിപ്പിക്കാമെന്ന കോൺഗ്രസ് പ്രവർത്തകസമിതിയംഗം എ.കെ.ആന്റണിയുടെ വാക്കുകളോടാണ് കാനത്തിന്റെ പ്രതികരണം. മുൻകേന്ദ്രവനം പരിസ്ഥിതി മന്ത്രി ജയറാം രമേശിന്റെ ഇന്ദിരാ ഗാന്ധി, എ ലൈഫ് ഇൻ നേച്ചർ എന്ന പുസ്തകത്തിന്റെ പ്രകാശനവേളയിലാണ് അതിരപ്പിള്ളി പദ്ധതി വീണ്ടും ചർച്ചയായത്.
പുസ്തകപ്രകാശനം നിർവഹിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിലാണ് എ.കെ.ആന്റണി അതിരപ്പിള്ളി പദ്ധതിയുടെ കാര്യത്തിൽ ഒരുമിച്ചുള്ള തീരുമാനത്തിന് കാനം രാജേന്ദ്രനോട് ആഹ്വാനം ചെയ്തത്. മറുപടിയിൽ നിലപാട് വ്യക്തമാക്കിയ കാനം പ്രസംഗത്തിലെ നിലപാടുകൾ പ്രാവർത്തികമാക്കാൻ ബാധ്യതയുണ്ടെന്നും ഓർമിപ്പിച്ചു.
സൈലന്റ്|വാലി പദ്ധതിക്ക് അനുമതി നിഷേധിച്ച ഇന്ദിരാഗാന്ധിയുടെ തീരുമാനമാണ് ഇന്ന് അതിരപ്പള്ളിയുടെ കാര്യത്തിലും കൃത്യമായ നിലപാടെടുക്കാൻ കോൺഗ്രസ് നേതാക്കൾക്ക് ശക്തിപകരുന്നതെന്ന് ജയറാം രമേശ്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട നിലപാടുകളും ഇടപെടലുകളും കോർത്തിണക്കി ഇന്ദിരാഗാന്ധിയുടെ ജീവിതം പറയുന്നതാണ് ജയറാം രമേശിന്റെ പുതിയ പുസ്തകം.