ശ്രീവല്‍സം ഗ്രൂപ്പ് ഉടമ എം. കെ. ആര്‍. പിള്ള നാഗാ കലാപകാരികള്‍ക്കും പണം നല്‍കിയെന്ന് സൂചന. ആദായനികുതി വകുപ്പ് അന്വേഷണം തുടങ്ങി.
അതേസമയം, ശ്രീവത്സം ഗ്രൂപ്പിന്‍റെ പ്രവർത്തനങ്ങള്‍ സംബന്ധിച്ചു രണ്ടു വർഷം മുമ്പ് രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരങ്ങള്‍ സംസ്ഥാന പൊലീസ് അവഗണിച്ചു. ഇന്‍റലിജന്‍സ് സംശയം ഉന്നയിച്ച ഇടപാടുകളെക്കുറിച്ച് ഒരു അന്വേഷണവും നടന്നില്ല. നിലവിലെ റെയിഡിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന് ദോഷകരമായ ഇടപാടുകള്‍ ശ്രീവല്‍സം ഗ്രൂപ്പ് നടത്തിയിട്ടുണ്ടോ എന്ന് പൊലീസ് വീണ്ടും അന്വേഷിക്കുകയാണ്.
നാഗാലാൻഡ് പൊലീസിന്‍റെ ഔദ്യോഗിക വാഹനങ്ങളിൽ സംസ്ഥാനത്തേക്ക് പണം കടത്തിയെന്ന് ആരോപണം ഉയർന്നിരുന്നു. കൂടാതെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി ഭൂമിയിടപാടും ഗ്രൂപ്പ് നടത്തിയെന്നു സൂചനയുണ്ട്. ഈ സാഹചര്യത്തിലാണ് ഗ്രൂപ്പിന്റെ സംസ്ഥാനത്തെ പ്രവർത്തനം സംബന്ധിച്ചു കേരള പൊലീസ് ഇന്‍റെലിജൻസ് വിഭാഗം അന്വേഷിക്കുന്നത്. രണ്ടു വർഷം മുമ്പാണ് ശ്രീ വത്സം ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച് പൊലീസിനു ആദ്യമായി രഹസ്യ വിവരം ലഭിക്കുന്നത്. പ്രദേശത്തു നിന്നു ലഭിച്ച പരാതിയിൽ തുടരന്വേഷണം നടത്തിയതു വഴിയാണ് നാഗാലാൻഡ് വാഹനങ്ങൾ സ്ഥിരമായി പന്തളത്തു വന്നു പോകുന്നുവെന്ന് കണ്ടെത്തുന്നത്.
തുടർന്ന് ഇന്‍റലിജൻസ് വിഭാഗം പ്രാഥമിക വിവരങ്ങൾ ശേഖരിക്കുകയും പരാതിയിലെ വിവരങ്ങൾ ശരിയാണെന്നു കണ്ടെത്തുകയും ചെയ്തു. നാഗാലാൻഡ് പൊലീസിന്‍റെ വാഹനങ്ങളിൽ എന്തു കടത്തുന്നുവെന്നു കണ്ടെത്തുകയായിരുന്നു ഇന്‍റലിജൻസ് അന്വേഷണത്തിന്‍റെ ലക്ഷ്യം. എന്നാല്‍ അതിന് കഴിഞ്ഞില്ല. ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ വാഹനങ്ങൾ പിടിച്ചെടുത്തു പരിശോധിക്കാൻ പൊലീസ് തയ്യാറായില്ലെന്നതാണ് സത്യം. വിശദമായ അന്വേഷണത്തിനു ഇന്‍റലിജൻസ് വിഭാഗം റിപ്പോർട്ടു നൽകിയെങ്കിലും തുടർനടപടി ഉണ്ടായില്ല. അന്ന് പാതിവഴിയിലവസാനിച്ച അന്വേഷണമാണ് ഇപ്പോള്‍ വീണ്ടും തുടങ്ങിയത്.