ഗോരക്ഷകരെ തളളി ആര്‍എസ്എസ്. ഹിന്ദുത്വത്തെ അടുക്കളയുടെ മതമായി ചിത്രീകരിക്കുന്നത് ശരിയല്ലെന്ന് ആര്‍.എസ്.എസ് വ്യക്തമാക്കി. പശുവിന്റെ പേരിലുളള അക്രമങ്ങളെ പിന്തുണയ്ക്കില്ല. ഇത്തരം അക്രമങ്ങളെ എന്നും തളളിപ്പറഞ്ഞിട്ടുണ്ടെന്നും ആര്‍.എസ്.എസ് മുഖപത്രമായ 'പാഞ്ചജന്യ'യില്‍ പറയുന്നു. അക്രമങ്ങള്‍ സര്‍ക്കാരിന്റെ വികസനശ്രമങ്ങള്‍ക്ക് തിരിച്ചടിയാകുന്നുവെന്നും മുഖപത്രത്തിലെ ലേഖനം വ്യക്തമാക്കുന്നു.
വിവാദ സംഭവങ്ങൾക്ക് ശേഷം ആദ്യമായാണ് ആർഎസ്എസ് ഔദ്യോഗിക നിലപാട് വ്യക്തമാക്കുന്നത്. കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കാളക്കുട്ടിയെ (ലേഖനത്തിൽ പറയുന്നത് പശു എന്നാണ്) പൊതുസ്ഥലത്ത് വച്ച് കൊലപ്പെടുത്തിയ സംഭവവും പരാമർശിക്കപ്പെടുന്നു. ഇത്തരം സംഭവങ്ങൾ അപലപനീയമാണ്. ഇന്ത്യയുടെ സംസ്കാരത്തിന് യോജിക്കുന്നതല്ല. സംഭവത്തിൽ അന്വേഷണം വേണമെന്നും ലേഖനത്തിൽ ആവശ്യപ്പെടുന്നു. മൃഗങ്ങളെ രാഷ്ട്രീയ പോരാട്ടത്തിന് ഉപയോഗിക്കുന്ന കോൺഗ്രസിനും കമ്യൂണിസ്റ്റിനുമെതിരെ നടപടിവേണം. കശാപ്പ് ഇന്ത്യൻ സമൂഹത്തിന്റെ വിശ്വാസവുമായി ബന്ധപ്പെട്ട വിഷയമാണെന്നും ലേഖനത്തിൽ ആവശ്യപ്പെടുന്നു.
ഉത്തരേന്ത്യയിലെ ഭക്ഷണശീലങ്ങളും സംസ്കാരവും രാജ്യം മുഴുവൻ അടിച്ചേൽപ്പിക്കാൻ സാധിക്കില്ല. പശുക്കളെയും ക്ഷേത്രങ്ങളെയും നിരുത്തരവാദിത്തത്തോടെയാണ് ഹിന്ദുക്കൾ കൈകാര്യം ചെയ്യുന്നത്. ഗോരക്ഷ സർക്കാരിന്റെ ചുമതലയാണെന്ന മട്ടിൽ ഒഴിഞ്ഞുമാറി നിൽക്കുകയും പശുക്കളെ ആരോഗ്യത്തോടെ സംരക്ഷിക്കാതിരിക്കുകയും ചെയ്യുന്നവരാണ് ഹിന്ദുസമൂഹത്തിലെ കുറ്റക്കാർ. നമ്മുടെ പശുക്കളെ ഗുരുതരമായ വൈദ്യ ഇടപെടലുകൾക്കു വിധേയമാക്കുകയും കന്നുകുട്ടികൾക്കു മാതാവിന്റെ പാൽ നിഷേധിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ട്. ഈ നിലപാടുകളാണ് തിരുത്തേണ്ടത്. – ലേഖനത്തിൽ വിശദീകരിച്ചു.
വികസനത്തിനാണ് പ്രാധാന്യം നൽകേണ്ടത്, വിവേചനങ്ങൾക്കല്ല. കേന്ദ്രസർക്കാർ വലിയ വികസന പ്രവർത്തനങ്ങൾ നടത്തുകയാണ്. ഗ്യാസ്, വൈദ്യുതി, വിദ്യാഭ്യാസം എല്ലാം എല്ലാവർക്കും ഉറപ്പുവരുത്താൻ ശ്രമിക്കുന്നു. അതിനിടെ ചെറിയ ചെറിയ കാര്യങ്ങൾക്ക് അടിയുണ്ടാക്കരുതെന്നും ലേഖനത്തിൽ വ്യക്തമാക്കുന്നു.