യേശുക്രിസ്തുവിനെകുറിച്ച് പ്രകോപനപരമായ പരാമർശവുമായി ഗുജറാത്ത് സംസ്ഥാന സിലബസ് പാഠപുസ്തകം. ഒൻപതാംക്ലാസിലെ ഹിന്ദി പുസ്തകത്തിലാണ് ക്രിസ്തുവിനെ 'ദുർദേവത' എന്ന് വിശേഷിപ്പിച്ചത്. സംഭവം വിവാദമായതോടെ അച്ചടിപിശകാണ് കാരണമെന്ന വാദവുമായി അധികൃതർ രംഗത്തെത്തി.
ഇന്ത്യൻ സംസ്കാരത്തില്‍ ഗുരുശിഷ്യ ബന്ധം എന്ന പേരിലുള്ള പാഠഭാഗത്താണ് യേശുക്രിസ്തുവിനെക്കുറിച്ചുള്ള പരാമർശം. "ദുർദേവതയായ യേശുവിൻറെ ഒരുവാചകം ഈ അവസരത്തിൽ ഏറെ പ്രസക്തമാണ്" എന്നാണ് ഹിന്ദിപാഠപുസ്തകത്തിലെ വിവാദപരാമർശം. ക്രിസ്തുവചനത്തോടൊപ്പമാണ് പുസ്തകത്തിൽ 'ദുർദേവത' എന്നവാക്ക് കടന്നുകൂടിയത്. അഭിഭാഷകനായ സുബ്രഹ്മണ്യം അയ്യറാണ് ഗുരുതരമായ പരാമർശം പൊതുജനശ്രദ്ധയിലെത്തിച്ചത്.
പാഠപുസ്തകങ്ങൾ അച്ചടിക്കുന്ന, വിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള ബോർഡിൻറെ അംഗീകരിക്കാനാകാത്ത പിഴവാണിതെന്നും, ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കപ്പെടേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ, അച്ചടിപിശക് മാത്രമാണിതെന്നും, തിരുത്തിയ പാഠപുസ്തകങ്ങള്‍ വിതരണംചെയ്യുമെന്നും ഗുജറാത്ത് വിദ്യാഭ്യാസമന്ത്രി ഭൂപേന്ദ്രസിങ് ചുഡാസമ പറഞ്ഞു. അതേസമയം, ഒരുമാസംമുൻപേ തെറ്റ് ചൂണ്ടിക്കാട്ടിയിരുന്നതായി ഗുജറാത്തിലെ കത്തോലിക്കാസഭാ വക്താക്കൾ പറഞ്ഞു. കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് നിയമപമായി മുന്നോട്ടുപോകുമെന്നും അവർ അറിയിച്ചു.