എൽഡിഎഫ് സർക്കാരിന്റെ പുതിയ മദ്യനയത്തിൽ പ്രതിഷേധവുമായി നേതാക്കൾ. ബാർ മുതലാളിമാരുമായി തിരഞ്ഞെടുപ്പിനു മുൻപേ ഉണ്ടാക്കിയ കരാർ നടപ്പിലാക്കുകയാണു എൽഡിഎഫ് സർക്കാരെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമർശിച്ചു. കൊടിയ വഞ്ചനയും വാഗ്ദാന ലംഘനവുമാണെന്നു മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി പറഞ്ഞു.
നന്മ ആഗ്രഹിക്കുന്നവരെ ഞെട്ടിക്കുന്നതാണ് മദ്യനയമെന്ന് മുൻമുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കഴിഞ്ഞ സര്‍ക്കാര്‍ ആഗ്രഹിച്ചത് സമഗ്രമാറ്റമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
∙ രമേശ് ചെന്നിത്തല
ബാർ മുതലാളിമാരുമായി തിരഞ്ഞെടുപ്പിനു മുൻപേ ഉണ്ടാക്കിയ കരാർ നടപ്പിലാക്കുകയാണ് ഇപ്പോൾ സർക്കാർ ചെയ്യുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തെ മദ്യത്തിൽ മുക്കികൊല്ലുന്ന നയമാണിത്. സർവശക്തിയുമെടുത്തു പ്രതിപക്ഷം ഈ നയത്തെ നേരിടും. സമാനമനസ്കരുമായി കൂടിയാലോചിച്ചു പ്രക്ഷോഭം നടത്തും. ജനവഞ്ചനയുടെ മുഖം തുറന്നുകാട്ടുമെന്നും ചെന്നിത്തല പറഞ്ഞു.
∙ എ.കെ. ആന്റണി
എൽഡിഎഫ് സർക്കാരിന്റെ ഈ കളി തീക്കളിയാണെന്നു മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി. കൊടിയ വഞ്ചനയും വാഗ്ദാന ലംഘനവുമാണിത്. ഇതിനേക്കാൾ വലിയ ചതിയും വാഗ്ദാന ലംഘനവും മറ്റൊരു സർക്കാരും ചെയ്തിട്ടില്ല. തിരഞ്ഞെടുപ്പിൽ ജയിച്ചാൽ പൂട്ടിയ ബാറുകൾ തുറക്കുമെന്ന രീതിയിൽ കരാറുണ്ടായിരുന്നെന്ന ആരോപണം ശരിയായി. ജനരോഷം ഭയന്നാണു ഇത്രയുംകാലം നീട്ടിക്കൊണ്ടുപോയതെന്നും ആന്റണി പറഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പിനു മുന്‍പ്് മദ്യമുതലാളിമാരുമായി ഉണ്ടാക്കിയ രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണ് പുതിയ മദ്യനയം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ബിജെപി സംസ്ഥാാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ .മലയാളികളെ മദ്യത്തില്‍ മയക്കിക്കിടത്താനുള്ള നയമാണ് കേരളസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഘട്ടം ഘട്ടമായി മദ്യ ഉപഭോഗം കുറയ്ക്കാനുള്ള പ്രകടന പത്രികയിലെ പ്രഖ്യാപനം കാറ്റില്‍ പറത്തുന്നതാണ് പുതിയനയം. മദ്യ ഉപഭോഗം കുറയ്ക്കുമെന്ന് പറഞ്ഞ അധികാരത്തിലെത്തിയ ഇടതു സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണ്.
പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ മാത്രമായിരുന്ന മദ്യലഭ്യത ഇപ്പോള്‍ സാര്‍വ്വത്രികമാക്കിയത് അങ്ങേ അറ്റം അപലപനീയമാണ്. ത്രീസ്റ്റാറില്‍ വിദേശമദ്യം മാത്രമല്ല കള്ളും നല്‍കുവാന്‍ നിശ്ചയിച്ചിരിക്കുകയാണ്. പൂട്ടിയ ബാറുകള്‍ മുഴുവന്‍ അതത് താലൂക്കില്‍ ലൈസന്‍സുകള്‍ നല്‍കാനും നിശ്ചയിച്ചത് അപലപനീയമാണ്.