ബാബ്റി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ എല്‍ കെ അഡ്വാനി അടക്കമുള്ള ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ ഗൂഢാലോചനാക്കുറ്റം ചുമത്തി. ഗൂഢാലോചനക്കുറ്റത്തില്‍ നിന്ന് ഒഴിവാകാന്‍ പ്രതികള്‍ അവസാന നിമിഷം നല്‍കിയ വിടുതല്‍ ഹര്‍ജി ലക്നൗ സിബിെഎ കോടതി തള്ളി. ഗൂഢാലോചനക്കേസില്‍ എല്ലാ പ്രതികള്‍ക്കും ജാമ്യം അനുവദിച്ചു.
ബിജെപി മാര്‍ഗനിര്‍ദേശക് മണ്ഡല്‍ അംഗങ്ങളായ എല്‍ കെ അഡ്വാനി, മുരളി മനോഹര്‍ ജോഷി, കേന്ദ്രമന്ത്രി ഉമാ ഭാരതി തുടങ്ങി പന്ത്രണ്ട് പേര്‍ക്കെതിരെയാണ് ബാബ്റി മസ്ജിദ് തകര്‍ത്തതില്‍ ഗൂഢാലോചനാക്കുറ്റം ചുമത്തിയത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ലക്്നൗ കോടതിയില്‍ ഹാജരായ അഡ്വാനി അടക്കമുള്ളവരെ കുറ്റകരമായ ഗൂഢാലോചന കുറ്റം ചുമത്തിയ സി.ബി.ഐയുടെ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു. ജാമ്യം അനുവദിക്കണമെന്ന നേതാക്കളുടെ ആവശ്യം കോടതി അംഗീകരിച്ചു. സ്വന്തം ജാമ്യത്തിലും ഇരുപതിനായിരം രൂപ മുതല്‍ അന്‍പതിനായിരം രൂപവരെയുള്ള ബോണ്ടുകളിന്മേലുമാണ് പ്രതികള്‍ക്ക് ജ്യാമം അനുവദിച്ചത്. എന്നാല്‍ അവസാന നിമിഷം നാടകീയമായി പ്രതികള്‍ നല്‍കിയ വിടുതല്‍ ഹര്‍ജി കോടതി തള്ളി.തെറ്റുചെയ്തിട്ടില്ലെന്ന് ഉറച്ച വിശ്വാസമുണ്ടെന്ന് നേതാക്കള്‍ പ്രതികരിച്ചു.
കുറ്റകരമായ ഗൂഢാലോചന, രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധ വളര്‍ത്തുക, രാജ്യത്തിന്‍റെ അഖണ്ഡതയ്ക്ക് എതിരായ പ്രചരണവും ആരോപണവും ഉന്നയിക്കുക, തെറ്റായ പ്രസ്താവനകള്‍, ക്രമസമാധാനതകര്‍ച്ചയുണ്ടാക്കുംവിധം അഭ്യൂഹം പ്രചരിപ്പിക്കുക എന്നിവയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. അഡ്വാനി അടക്കമുള്ളവരെ ഗൂഢാലോചന ക്കുറ്റത്തില്‍ നിന്നു ഒഴിവാക്കിയ അലഹബാദ് ഹൈക്കോടതിയുടെ 2010 ലെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയിരുന്നു.