യാത്രക്കാരെയും സ്വകാര്യ ബസുകളെയും ശരിയാക്കി നഗരസഭ ബസ് സ്റ്റാന്റിൽ വഴിമുടക്കി ഡിവൈഎഫ്ഐയുടെ ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനത്തിന് വേദിയും പന്തലുമിട്ടത് വിവാദമാകുന്നു. സ്റ്റാന്റിലേക്കു സ്വകാര്യ ബസുകൾ കയറിയെത്തുന്ന ആദ്യ ബസ് ബേയുടെ നടുഭാഗത്തു പന്തലും ബസുകൾ അടുത്ത ബേയിലേക്കു പോകുന്ന വഴിയിൽ വേദിയുമിട്ടാണു യുവജനസംഘടന യാത്രക്കാരെ പെരുവഴിയിലാക്കിയത്.
ഏഴു ദിവസം മുൻപു മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പൊതുസമ്മേളനം നടന്ന നഗരസഭ ഓപ്പൺ സ്റ്റേജ് ഉപേക്ഷിച്ചാണു ബസ് ബേ തന്നെ പന്തലാക്കിയത്. റാന്നി, ചിറ്റാർ, കോന്നി, ചെങ്ങന്നൂർ എന്നിവിടങ്ങളിലേക്കു പോകുന്ന ബസുകളാണ് ഇവിടെ പാർക്കു ചെയ്യുന്നത്. ഇന്നലെ രാവിലെ മുതൽ ബസ് ബേയിലെത്തിയ ബസുകൾക്ക് ഇവിടെയിട്ടു തിരിച്ച് ഇറങ്ങിപോകുന്നതിനു ബുദ്ധിമുട്ട് അനുഭവപ്പെട്ടു. അതോടെ ബസുകൾ കയാറാതായി. ബസുകൾ കയറുന്നതും ഇറങ്ങുന്നതും ഒരു വഴിയിലൂടെയാണ്. ഇതിനും തടസ്സം നേരിട്ടതോടെ കെഎസ്ആർടിസി അധികൃതരിൽനിന്നു താൽക്കാലിക അനുമതി വാങ്ങി കെഎസ്ആർടിസി ബസ് ബേ വഴിയാണ് സ്വകാര്യ ബസുകൾ ഇന്നലെ മുഴുവൻ ഇറങ്ങിപ്പോയത്. ഒന്നാമത്തെ ബസ് ബേയിൽ ബസുകൾ കയറാതായതോടെ യാത്രക്കാർ തങ്ങൾക്കു പോകേണ്ട ബസുകൾ തിരക്കി ഓട്ടമായി.
ബസ് ബേയിൽ വേദിയും പന്തലുമിടാൻ നഗരസഭയുടെ അനുമതിക്കായി സംഘടന കത്തു നൽകിയിരുന്നു. പഴയ സ്വകാര്യ ബസ് സ്റ്റാന്റ് പ്രവർത്തിച്ചിരുന്ന അവസരത്തിലും ഇതേ പോലെ സമ്മേളനത്തിന് അനുമതി നൽകിയിരുന്നതായും അധികൃതർ പറഞ്ഞു.