സർക്കാരിന്റെ ഒന്നാം വാർഷികദിനത്തിൽ പ്രതിഷേധിക്കാനെത്തിയ പ്രതിപക്ഷ യുവജന സംഘടനകൾ തമ്മിൽ സെക്രട്ടേറിയറ്റിനുമുന്നിൽ കയ്യാങ്കളി. യുവമോർച്ചയ്ക്ക് അനുവദിക്കപ്പെട്ട സ്ഥലത്തേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തിയതാണ് സംഘർഷത്തിനു കാരണം. സെക്രട്ടേറിയറ്റിലെ സമരഗേറ്റ് കേന്ദ്രീകരിച്ച് സമരം നടത്താനാണ് ഇരുസംഘടനകളും എത്തിയത്. പൊലീസ് ഇടപെട്ട് സ്ഥിതി ശാന്തമാക്കിയെങ്കിലും പരസ്പരം പ്രകോപനം തുടരുകയാണ്. പോസ്റ്ററുകളും ഫ്ലെക്സുകളും നശിപ്പിച്ചു. സെക്രട്ടേറിയറ്റ് വളഞ്ഞുള്ള പ്രതിഷേധത്തിന് എത്തിയതായിരുന്നു ഇരു സംഘടനയുടെയും പ്രവർത്തകർ.
സമരത്തിൽ പങ്കെടുക്കാൻ യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകർ ഇന്നലെ വൈകിട്ടുമുതൽ തിരുവനന്തപുരത്തേക്ക് എത്തിയിരുന്നു. സംഘർഷം ഉണ്ടാകാതിരിക്കാൻ പൊലീസ് ഇവരെ രണ്ടു ഭാഗത്തേക്കു ബാരിക്കേഡ് വച്ചു തിരിച്ചിരുന്നു. എന്നാൽ രാവിലെ എത്തിയ പ്രവർത്തകർ പരസ്പരം മുദ്രാവാക്യം വിളിക്കുകയും കൂക്കിവിളിക്കുകയുമായിരുന്നു. ഇതാണ് സംഘർഷത്തിലേക്കു നയിച്ചത്.
സെക്രട്ടേറിയറ്റ് ജീവനക്കാരെ അകത്തേക്കു പ്രവേശിപ്പിക്കില്ലെന്നു വ്യക്തമാക്കിയാണ് ഇരു സംഘടനകളും ഉപരോധം തുടരുന്നത്. ഇന്നലെ വൈകിട്ട് ആറുമുതലാണ് ഇരു സംഘടനകളുടെയും പ്രവർത്തകർ സെക്രട്ടേറിയറ്റ് വളയുന്ന നടപടി തുടങ്ങിയത്. രാത്രി വൈകിയും ഇവിടേക്ക് ആളുകളെത്തിയിരുന്നു. സെക്രട്ടേറിയറ്റിന്റെ സമരഗേറ്റ് എന്ന് അറിയപ്പെടുന്ന നോർത്ത് ഗേറ്റിനുമുന്നിൽ ഇരുകൂട്ടർക്കും ഇടംവേണമെന്ന വാശിയിൽ ഇന്നലെ രാത്രിയിലും ചെറിയ തോതിൽ അസ്വസ്ഥതകൾ ഉടലെടുത്തിരുന്നു. പിന്നീടു പൊലീസെത്തിയാണ് സമവായമുണ്ടാക്കിയത്.