ദേശീയ തലത്തിൽ ബിജെപിക്കെതിരെ സിപിഎം–കോൺഗ്രസ് സഖ്യമെന്ന എ.കെ.ആന്റണിയുടെ അഭിപ്രായം അദ്ദേഹത്തിന്റെ ദിവാസ്വപനമാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബിജെപിക്കു കേന്ദ്രത്തിൽ ഒറ്റയ്ക്ക് അധികാരത്തിലെത്താൻ വഴിയൊരുക്കിയത് പത്തുവർഷത്തെ യുപിഎ ഭരണമാണ്. അതിനു നേതൃത്വം കൊടുത്ത കോൺഗ്രസുമായി സഖ്യമുണ്ടാക്കുന്നത് വിപരീത ഫലമുണ്ടാക്കും. മിക്ക ബിജെപി നേതാക്കളും പഴയ കോൺഗ്രസ് നേതാക്കളാണ്. അതുകൊണ്ടു തന്നെ ബിജെപിക്കെതിരെയുള്ള സമരത്തിൽ വിശ്വസനീയമായ സഖ്യകക്ഷിയല്ല കോൺഗ്രസെന്നും കോടിയേരി പറഞ്ഞു.
എന്നാൽ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ പൊതുസ്ഥാനാർഥിയെ കണ്ടെത്തിയാൽ സിപിഎം പിൻതുണയ്ക്കും. കേരളത്തിലെ പ്രതിപക്ഷത്തിനു ലക്ഷ്യബോധം നഷ്ട്ടപ്പെട്ടെന്നും കോടിയേരി പറഞ്ഞു. ഐക്യമുന്നണി ശിഥിലമാവുകയും കോൺഗ്രസിനുള്ളിൽ ചേരിപ്പോര് രൂക്ഷമാവുകയും ചെയ്തു. സിപിഎം വിരുദ്ധനയം മാത്രമാണു പ്രതിപക്ഷത്തിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.