കേരള സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ നിറുത്തലാക്കുന്നു. ഇതോടെ ആയിരക്കണക്കിന് വിദ്യാർഥികൾക്ക് ഡിഗ്രിപഠനം അസാധ്യമാകും. ആവശ്യമുള്ളവർ ഉയർന്ന ഫീസ് നൽകി വിദൂരപഠന കേന്ദ്രത്തിൽ ചേരട്ടെ എന്ന നിലപാടിലാണ് സർവകലാശാല.
പ്്ളസ് 2 കഴിഞ്ഞ കുട്ടികളിൽ വെറും 30 ശതമാനം പേർക്ക് മാത്രമാണ് സർക്കാർ, എയ്ഡഡ് കോളജുകളിൽ ചേർന്ന് പഠിക്കാൻ കഴിയുക. അത്രയും സീറ്റുകളെ കേരളത്തിലെ കോളജുകളിൽ ലഭ്യമായിട്ടുള്ളൂ. ബാക്കി കുട്ടികളിൽ ബഹുഭൂരിപക്ഷത്തിന്റേയും ആശ്രയമായിരുന്നു പ്രൈവറ്റ് രജിസ്ട്രേഷൻ. ഇതാണ് കേരള സർവകലാശാല മുൻ, പിൻ നോക്കാതെ അവസാനിപ്പിച്ചത്.
പാരലൽകോളജുകൾ വഴിയാണ് പ്രൈവറ്റ് രജിസ്ട്രേഷൻകാർ പഠിക്കുന്നത്. ഇവിടെ 1500 മുതൽ 2500 വരെയാണ് സാധാരണ നൽകുന്നഫീസ്. അനേകായിരം പേർ ഇത്തരത്തിൽ പ്രൈവറ്റ് രജിസ്ട്രേഷനിലൂടെ ഡിഗ്രിനേടിയിരുന്നു. ഈ സമ്പ്രദായം നിറുത്തലാക്കിയതോടെ കുട്ടികൾ സർവകലാശാലയുടെ വിദൂര പഠന കേന്ദ്രത്തിൽ ചേരണമെന്നാണ് നിർദ്ദേശം. 13,000 രപയാണ് ഫീസ്. കൂടാതെ അധികം കുട്ടികൾ ചേർന്നാൽ കോൺടാക്ട് ക്്ളാസുകൾ സംഘടിപ്പിക്കാനോ പഠന സാമഗ്രികളും നോട്ടുകളും നൽകാനോ ഉള്ള സംവിധാനം വിദുരപഠന കേന്ദ്രത്തിനില്ല. ഇപ്പോൾതന്നെ പിജി വിദ്യാർഥികളുടെ പഠനകാര്യങ്ങൾ നോക്കാൻപോലും വിദൂര പഠന കേന്ദ്രത്തിനാകുന്നില്ല. എം.ജി., കാലിക്കറ്റ് സർവകലാശാലകൾ പ്രൈവറ്റ് രജിസ്ട്രേഷൻ അനുവദിക്കുന്നുണ്ട്. ഇതൊന്നും കണക്കിലെടുക്കാതെയാണ് കേരള സർവകലാശാലയുടെ ഏകപക്ഷീയമായ തീരുമാനം.