കർണാടകയിലെ ബന്ദിപ്പൂർ കടുവാസങ്കേതം കാട്ടുതീയുടെ പിടിയിലായതോടെ വയനാട് വന്യജീവി സങ്കേതം അതീവ ജാഗ്രതയിൽ. സംസ്ഥാന അതിർത്തിയിൽ വനപാലകരും അഗ്നിശമന സേനാംഗങ്ങളുംചേർന്നാണ് കാട്ടുതീയെ പ്രതിരോധിക്കാൻ തയ്യാറായി നിൽക്കുന്നത്. മുത്തങ്ങ, തോല്‍പ്പെട്ടി വിനോദസഞ്ചാരകേന്ദ്രങ്ങള്‍ നാളെ മുതല്‍ അടുത്തമാസം 31 വരെ അടച്ചിടും
ശനിയാഴ്ച ഉച്ചയോടെ ബന്ദിപ്പൂർ വനത്തിൽ കണ്ടെത്തിയ തീ ഏകദേശം മൂവായിരം ഏക്കർ കാടാണ് ചാമ്പലക്കിയത്. കാട്ടുതീ പൂർണമായും അണയ്ക്കാനുള്ള ശ്രമങ്ങൾ കർണാടക വനംവകുപ്പ് തുടരുന്നു. ബത്തേരിയിലെ അഗ്നിശമന സേനാംഗങ്ങളും വനപാലകരും ബന്ദിപ്പൂരെത്തി സഹായം നൽകിയിരുന്നു. ഒപ്പം തീ വയനാട്ടിലേക്ക് കടക്കാതിരിക്കാനുള്ള പ്രതിരോധങ്ങളും ശക്തമാക്കി. വനത്തിലൂടെ കടന്നുപോകുന്ന സംസ്ഥാന അതിർത്തിയിൽ അഞ്ച് മീറ്റർ വീതിയിൽ ഫയർ ലൈൻ നിർമിച്ചിട്ടുണ്ട്. ഇവിടെ അഗ്നിശമന സേനയുടെ നേതൃത്വത്തിലാണ് വെളളം തളിക്കുന്നത്. ബന്ദിപ്പൂരിലെ വന്യമൃഗങ്ങൾ വെള്ളവും തീറ്റയുംതേടി വയനാട്ടിലേക്ക് വരുമെന്ന ആശങ്കയും നിലനിൽക്കുന്നു.
വയനാട് വന്യജീവി സങ്കേതത്തിലെ വിനോദസഞ്ചാരകേന്ദ്രങ്ങളായ മുത്തങ്ങയും തോൽപ്പെട്ടിയും താൽക്കാലികമായി അടയ്ക്കാനുള്ള നടപടികൾ ആരംഭിച്ചു. സൗത്ത് വയനാട് ഡിവിഷനു കീഴിലുള്ള ചെമ്പ്രമലയിലേക്കും മീൻമുട്ടി വെള്ളച്ചാട്ടത്തിലേക്കുമുള്ള പ്രവേശനവും തടഞ്ഞിരിക്കുകയാണ്.