വെറുതെ കിടന്ന മുറ്റം ജൈവ പച്ചക്കറിത്തോട്ടമാക്കി വയനാട് പുൽപള്ളി സെന്റ് ജോർജ് യാക്കോബായ സിംഹാസന കത്തീഡ്രൽ. പള്ളിമുറ്റത്തെ ഏൺപത് സെന്റ് തോട്ടത്തിനു പുറമെ ഇടവകയിലെ അഞ്ഞൂറ് വീടുകളിലും വിഷരഹിത പച്ചക്കറികൾ നട്ടുവളർത്തുന്നു.
പള്ളിമുറ്റം നിറയെ പച്ചക്കറികൾ. രാസവളത്തിനും കീടനാശിനിക്കും ഇവിടെ പ്രവേശനമില്ല. ഏകദേശം എല്ലാ പച്ചക്കറികളും വിളഞ്ഞുനിൽക്കുന്നു. യുവജന സംഘടനയും സ്കൂൾ കുട്ടികളും ചേർന്നാണ് പള്ളിമുറ്റം ഒന്നാന്തരം തോട്ടമാക്കി മാറ്റിയത്. എല്ലാ ശനിയാഴ്ചയും വിളവെടുക്കും. ഞായറാഴ്ച പള്ളിയിലെത്തുന്ന വിശ്വാസികൾ ലേലത്തിൽ പൊന്നുംവില കൊടുത്താണ് പച്ചക്കറികൾ സ്വന്തമാക്കുന്നത്.
ആദ്യശ്രമംതന്നെ വിജയം കണ്ടതോടെ ബാക്കിയുള്ള ഒരേക്കർ മുറ്റത്തുകൂടി കൃഷിയിറക്കാനുള്ള ആലോചനയും തുടങ്ങിക്കഴിഞ്ഞു. പള്ളിപ്പെരുന്നാളിന് ഇടവകയിലുള്ള എല്ലാവർക്കും പച്ചക്കറിവിത്തുകൾ വിതരണം ചെയതിരുന്നു. അങ്ങനെ അഞ്ഞൂറ് കുടുംബങ്ങളിലും ജൈവ പച്ചക്കറിത്തോട്ടം വളരുന്നുണ്ട്. വിത്തുകൾ നൽകിയ കൃഷിഭവൻ കൃഷിരീതികളും ഇടവകാംഗങ്ങളെ പഠിപ്പിച്ചു. കൃഷിയിറക്കി മൂന്നാംമാസം മുതൽ വിളവെടുപ്പും തുടങ്ങി.