യാത്രാ സൗകര്യമില്ലാത്തതിനെ തുടർന്ന് മലപ്പുറം ഊർങ്ങാട്ടിരി പന്നിയാമല ആദിവാസി കോളനിയിലെ ഭൂരിഭാഗം വിദ്യാർഥികളും പഠനം ഉപേക്ഷിച്ചു. വന്യജീവികളുടെ സാന്നിധ്യമുളള പാതയിലൂടെ നാലു കിലോമീറ്റർ നടന്നു വേണം വിദ്യാർഥികൾക്ക് സ്കൂളിലെത്താൻ.
പന്നിയാമല കോളനിയിലെ കുഞ്ഞന്റെ മകൾ സൂര്യയാണിത്. സൂര്യക്കൊപ്പം സ്കൂളിൽ പോയിരുന്ന 15 വിദ്യാർഥികളും പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു. വാഹനവും വഴിയുമില്ലാതെ നാലു കിലോമീറ്ററിൽ അധികം നടന്നാണ് സൂര്യ വെറ്റിലപ്പാറ ഹയർസെക്കണ്ടറി സ്കൂളിൽ പോവുന്നത്. ആളനക്കമില്ലാത്ത റോഡിലൂടെ ഇനി എത്രകാലം പഠനം മുന്നോട്ടു കൊണ്ടുപോകാനാവുമെന്ന സംശയത്തിലാണ് സൂര്യയും കുടുംബവും.
കോളനിയിലേക്കുളള റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് കോളനിക്കാരും നാട്ടുകാരും കാലങ്ങളായി ആവശ്യപ്പെടുന്നുണ്ട്. എല്ലാ തിരഞ്ഞെടുപ്പുകാലത്തും റോഡ് ടാർ ചെയ്യുമെന്ന് പ്രഖ്യാപനം വരാറുണ്ട്. പക്ഷെ പ്രാവർത്തികമായില്ല.
കോളനിയിലെ കുട്ടികൾക്ക് ഇനി പഠനം തുടരണമെങ്കിലും റോഡ് ഗതാഗത യോഗ്യമാക്കണം. രോഗികളെ കസേരയിലാക്കി കിലോമീറ്ററുകളോളം ചുമന്നാണ് ആശുപത്രിയിലെത്തിക്കുന്നത്.