വീട്ടുവളപ്പിൽ എങ്ങനെ പൊന്നുവിളയിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് എടത്തുംകുന്ന് വെള്ളമ്പാടി വെള്ളിയാറമ്പത്ത് ശോഭന. കൃഷികൾ നഷ്ടമാണെന്ന് സ്ഥിരം പല്ലവി മുഴക്കുന്നവർക്ക് ശോഭനയെന്ന നാൽപത്തിയാറുകാരിയുടെ ജീവിതം ഒരു മറുപടിയാണ്.തന്റെ ജീവിതത്തിലെ നേട്ടങ്ങളെല്ലാം വെട്ടിപ്പിടിച്ച് വാടകക്കെട്ടിടത്തിൽ നിന്ന് ആറേക്കർ കൃഷിയിടം സ്വന്തമാക്കിയത് കാർഷിക മേഖലയിൽ നിന്നുള്ള ആദായം കൊണ്ടും പക്ഷി മുഗാദികളെ വളർത്തിയുള്ള വരുമാനം കൊണ്ടുമാണ്.
∙ സമൃദ്ധമായ തൊഴുത്ത്
നാടൻ ആടുകളും ഒൻപത് കറവ മാടുകളും 350 നാടൻ, ഗിരിരാജ അടക്കമുള്ള കോഴികളും 75 മുയലുകളും എട്ട് ടർക്കി കോഴികളും മൂന്ന് വാത്തയും ഇവരെ സംരക്ഷിക്കുന്നതിനായി 4 നായ്ക്കളും രണ്ടേക്കർ നെൽകൃഷിയും മറ്റു കൃഷികളും അടങ്ങുന്നതാണ് ശോഭനയുടെ യൂണിവേഴ്സിറ്റി. ഓരോ ഇനത്തിനും പ്രത്യേകം പേരിട്ടിട്ടുണ്ട്. മുത്തുമണി വാ വാ എന്ന് വിളിച്ചാൽ ആട്ടിൻ കൂട്ടങ്ങൾ ഒരുമിച്ചും മക്കളെ വാ വാ എന്ന് വിളിച്ചാൽ കോഴികളും ശിങ്കൂർനായ് എന്ന് വിളിച്ചാൽ ടർക്കി കോഴികളും വാത്തൂട്ടാ എന്ന് വിളിച്ചാൽ വാത്തയും ശോഭനയുടെ കാൽച്ചുവട്ടിലെത്തും.
∙ ഇതാണ് ദിനചര്യ
തിരക്കോട് തിരക്കാണ് ശോഭനയ്ക്ക്. പുലർച്ചെ നാലിന് ഏണിറ്റാൽ ഉടൻ തന്നെ തൊഴുത്തിലെത്തി പശുക്കളെ കുളിപ്പിച്ച് വൃത്തിയാക്കി തീറ്റ നൽകി കറവകഴിഞ്ഞ് പുറത്തു കെട്ടും. മുയൽക്കൂടുകൾ വൃത്തിയാക്കി അവയ്ക്ക് ഗോതമ്പ് പുഴുങ്ങിയതും പുല്ലും നൽകിയതിനു ശേഷം കോഴികളെ തുറന്നു വിട്ട് തീറ്റ നൽകി കോഴിക്കുഞ്ഞുങ്ങൾക്ക് മരുന്നും തീറ്റയും നൽകും. തുടർന്ന് വാത്തയ്ക്കും ടർക്കിക്കും തീറ്റ നൽകി അഴിച്ചുവിടും. ആടിന് വെള്ളം കൊടുത്ത് ഇറക്കിക്കെട്ടിയതിന് ശേഷം വളർത്തുമീനുകൾക്ക് തീറ്റയും നൽകിയതിന് ശേഷമേ ശോഭനയ്ക്ക് ജലപാനം പോലും ഉള്ളു.
∙ കൃഷിയിടത്തിലേക്ക്
ഈ തിരക്കുകൾ കഴിഞ്ഞാൽ നെൽകൃഷി, പച്ചക്കറി കൃഷി മറ്റു കൃഷികളുടെ പരിചരണത്തിനായും ഇറങ്ങും, രാത്രി ഒൻപതിന് മുയൽക്കുട്ടികൾക്ക് പാൽ നൽകും വരെ ശോഭനയ്ക്ക് ഓട്ടം തന്നെയാണ്. മത്സ്യക്കുളത്തിനു ചുറ്റും രാമച്ചം വച്ചു പിടിപ്പിച്ചിരിക്കുകയാണ്. ജൈവ രീതിയിലാണ് കൃഷികൾ.
ചെന്നൈയിൽ കച്ചവടം നടത്തിയിരുന്ന ശോഭന 6 വർഷം മുൻപാണ് അഞ്ചുകുന്നിലെ വാടക കെട്ടിടത്തിലെത്തിയത്. വാടക ഉടമയുടെ സമ്മതത്തോടെ പശുവിനെ വളർത്തിയാണ് തുടക്കം . ഹംസയെന്നയാൾ സൗജന്യമായി നൽകിയ രണ്ട് ആടുകളും ജീവിതത്തിന് വഴികാട്ടിയായി. ഏകമകൾ സുഹല്യ ഇപ്പോൾ ചെന്നൈയിൽ ഐഎഎസ് പരിശീലനത്തിലാണ്.
ശോഭനയ്ക്ക് സഹായമായി അമ്മ കുട്ടിമാളുവും സഹോദരൻ അനിൽകുമാറും സഹോദരപുത്രൻ റിജേഷും ഉണ്ട്. കുടാതെ പനമരത്തെ വെറ്ററിനറി ഡോക്‌ടർ അനിൽ കുമാറും കൃഷി ഓഫിസർ എം. ജയരാജനും സംഘവും വിളിപ്പുറത്തുണ്ട് എന്നതും ശോഭനയ്ക്ക് അനുഗ്രഹമാണ്. കൃഷികൾ കാണാനും കണ്ടു പഠിക്കാനും കാർഷിക, വെറ്ററിനറി യൂണിവേഴ്സിറ്റിയിൽ നിന്നടക്കമുള്ളവർ എത്തുന്നുണ്ട്.