കമ്പിയില്ലാതെ പാലം പണിയാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ് കാസർകോട്ടെ പൊതുമരാമത്ത് വകുപ്പ്. തൃക്കരിപ്പൂർ കണ്ണങ്കൈയിൽ മൂന്നു കോടി അറുപത് ലക്ഷം രൂപ മുടക്കി നിർമ്മിക്കുന്ന പാലത്തിന്റെ സാങ്കേതിക അനുമതിയിൽ കമ്പിയെക്കുറിച്ച് പരാമർശമേയില്ല.
കൊവ്വപ്പുഴക്ക് കുറുകെ തൃക്കരിപ്പൂർ കണ്ണങ്കൈയിൽ അഞ്ചു മീറ്റർ മാത്രം നീളമുള്ള പാലത്തിന് എസ്റ്റിമേറ്റ് തയ്യാറാക്കിയപ്പോൾ പൊതുമരാമത്ത് വകുപ്പ് അത്യാവശ്യമൊന്ന് ധാരാളിത്തം കാട്ടി. അഞ്ച് മീറ്റർ പാലത്തിന് മൂന്നു കോടി അറുപത് ലക്ഷം രൂപ. കൊള്ളലാഭം കണ്ടു കരാറുകാരൻ ചാടിവീണു. എസ്റ്റിമേറ്റ് തയ്യാറാക്കിയ പൊതുമരാമത്ത് എൻജിനിയർക്കൊരു ഭയം. വിവാദമാകുമോയെന്ന്. അങ്ങിനെ സാങ്കേതിക അനുമതിയിൽ 80 ലക്ഷം രൂപ കുറവ് വരുത്തി. അതേ സമയം കരാറെടുത്തയാളെ പിണക്കാനും വയ്യ. അങ്ങിനെയാണ് അത്രയും തുകക്കുള്ള കമ്പി സാങ്കേതിക അനുമതിയിൽ നിന്നും മുങ്ങിപ്പോയത്.
32 ആഴത്തിൽ ഇരുപത്തിരണ്ട് പൈലുകൾ വേണമെന്നാണ് എസ്റ്റിമേറ്റ്. ഇതാണു കമ്പിയില്ലാതെ പൂർത്തിയാക്കാൻ നിർദേശിച്ചിരക്കുന്നത്. ഉമ്മൻചാണ്ടി സർക്കാരിന്റെ അവസാന കാലത്താണ് പാലത്തിന് അനുമതി കിട്ടുന്നത്. അത്യാവശ്യം തരികടയുമായി പാലം പൂർത്തിയാക്കാമന്ന് വിചാരിച്ചിരുന്ന കരാറുകാരൻ സംഭവം പുറത്തയാതോടെ കുടുങ്ങിയിരിക്കുകയാണ്.