തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കോഴിക്കോട് കോർപറേഷനെതിരായ അഴിമതി ആരോപണം രാഷ്ട്രീയ പ്രേരിതമെന്ന് കോർപറേഷൻ കൗൺസിൽ എൽ.ഡി.എഫ് യോഗം. നഗരപരിധിയിലെ പ്രധാന തെരുവുകളിൽ 600 വിളക്കുകാലുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട താൽപര്യപത്രത്തിൽ നിന്നും വ്യത്യസ്തമായി, സ്വകാര്യ കമ്പനിയ്ക്കനുകൂലമായി ഉണ്ടാക്കിയ കരാർ നഗരസഭയ്ക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നാണ് ആരോപണം.
തെരുവു വിളക്ക് സ്ഥാപിച്ച് പരിപാലിക്കുന്നതിന് സോളസ് ആഡ് സൊല്യൂഷൻസ് എന്ന പരസ്യകമ്പനിയെ ഐകകണ്ഠ്യേന തിരഞ്ഞെടുത്തത് യു.ഡി.എഫ് അംഗങ്ങൾകൂടി ഉൾപ്പെട്ട കൗൺസിൽ യോഗമാണ്. കൗൺസിൽ എടുത്തത് ശരിയായ നിലാപാടെന്നായിരുന്നു അന്നു യു.ഡി.എഫ് നേതാക്കൾ പറഞ്ഞത്.മുഴുവൻ കൗൺസിലർമാരും അംഗീകരിച്ച കാര്യങ്ങളിലാണ് ഇപ്പോൾ യു.ഡി.എഫ് നേതാക്കൾ കരണം മറച്ചിൽ നടത്തുന്നതെന്ന് കോർപറേഷൻ കൗൺസിൽ എൽ.ഡി.എഫ് യോഗം ആരോപിച്ചു.
യഥാർത്ഥ വസ്തുതകൾ മറച്ചുവച്ച് ടെണ്ടർ ലഭിക്കാത്ത മറ്റ് കമ്പനികളുമായി ചേർന്ന് പ്രതിപക്ഷം അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി.കോർപറേഷൻ അംഗകീരിച്ച താൽപര്യ പത്രത്തിൽ നിന്ന് വ്യത്യസ്തമായി കരാറെടുത്ത കമ്പനിയ്ക്കനുകൂലമായി വ്യവസ്ഥകൾ മാറ്റിയെന്ന പരാതിയിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കഴിഞ്ഞ ദിവസം കോർപറേഷൻ സെക്രട്ടറിയെ മേയർ ചുമതലപ്പെടുത്തിയിരുന്നു.