രണ്ടുമാസംമുൻപ് കണ്ണൂർ ഇരിട്ടിയിൽ കൊല്ലപ്പെട്ട നാടോടിസ്ത്രീ ശോഭയുടെ കുട്ടികളെ കേരളാപൊലീസ് സംഘം മുംബൈയിൽനിന്നും ഏറ്റുവാങ്ങി. ശോഭയെ കൊന്നശേഷം പ്രതി മഞ്ജുനാഥ് ട്രെയിനിൽ കയറ്റിവിട്ട കുരുന്നുകളെ മുംബൈ മാൻഖുർദിലെ ഷെൽട്ടർഹോം അധികൃതരാണ് ഇതുവരെ സംരക്ഷിച്ചിരുന്നത്
രണ്ടുമാസംമുൻപാണ് ആറുവയസുകാരൻ ആര്യൻറെയും, നാലുവയസുകാരി അമൃതയുടേയും മാതാവ് ശോഭയുടെ മൃതദേഹം കണ്ണൂർ പഴയപാലത്തിന് സമീപമുള്ള കിണറ്റിൽനിന്നും കണ്ടെത്തിയത്. സംഭവത്തിൽ അറസ്റ്റിലായ പ്രതിയും ശോഭയുടെ കാമുകനുമായ മജ്‍ഞുനാഥ് പറഞ്ഞ മൊഴിപ്രകാരംനടത്തിയ അന്വേഷണത്തിനൊടുവിൽ കുട്ടികൾ മുംബൈയിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ശോഭയെകൊന്നശേഷം ബെംഗളൂരുവിൽനിന്നും മുംബൈയ്ക്കുള്ള ട്രെയിനിൽ കുട്ടികളെ കയറ്റിവിട്ടുവെന്നാണ് മജ്‍ഞുനാഥ് പറഞ്ഞത്. മൊഴിപ്രകാരം നടത്തിയ തിരച്ചിലിനൊടുവിൽ മുംബൈയിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ പക്കൽ കുട്ടികളുണ്ടെന്ന് വിവരംലഭിച്ചു.
മുംബൈയിലെ കുർള സ്റ്റേഷനിൽനിന്നും റെയിൽവേ പൊലീസാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കുട്ടികളെ കൈമാറിയത്. വിവരമറിഞ്ഞ് മുംബൈയിലെത്തിയ, ഇരിട്ടി പ്രബേഷൻ എസ്ഐ എസ്. അൻഷാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കുട്ടികളെ ഏറ്റുവാങ്ങി. ആര്യൻറെയും, അമൃതയുടേയും അച്ഛൻ രാജുവിന്റെ സഹോദരി കാവ്യയും അവരുടെ ഭർത്താവും കുട്ടിയെ കൂട്ടിക്കൊണ്ടുപോകാൻ എത്തിയിരുന്നു. കണ്ണൂരിൽ എത്തിക്കുന്ന കുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ ഹാജരാക്കിയ ശേഷം ബന്ധുക്കൾക്കു കൈമാറും. മുംബൈയിൽനിന്നും കാറിലാണ് സംഘം യാത്രതിരിച്ചത്. കുട്ടികളുടെ പിതാവ് രാജുവിനെ ശോഭയും മഞ്ജുനാഥുംചേർന്ന് നേരത്തെ കൊലപ്പെടുത്തിയതായും അന്വേഷണത്തിനിടയ്ക്ക് തെളിഞ്ഞിരുന്നു.