വയനാട് പുൽപള്ളിയിൽ പൊലീസ് കസ്റ്റഡിയിൽ പ്രതിക്ക് മര്‍ദനമേറ്റു. കോഴിക്കോട് തൊട്ടിൽപ്പാലം സ്വദേശി റോയി തോമസിനെയാണ് പരുക്കുകളോടെ മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അഡീഷണൽ എസ്.ഐയെ മർദിച്ച കേസിലാണ് റോയിയെ പുൽപള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.
പൊലീസ് ജീപ്പിലും ലോക്കപ്പിലുംവച്ച് പൊലീസുകാർ മർദിച്ചുവെന്നാണ് റോയിയുടെ പരാതി. ഇയ്യാളുടെ തോളിനും, കാലിനും, വയറിനും പരുക്കേറ്റിട്ടുണ്ട്. ഇടതുകയ്യിലെ ചെറുവിരല്‍ ഒടിയുകയും ചെയ്തു. ജോലിയിലുണ്ടായിരുന്നവർ രാത്രിമുഴുവൻ ലോക്കപ്പിലിട്ട് മർദിച്ചെന്ന് റോയി പറയുന്നു. ബന്ധുക്കളെ കാണാൻ അനുവദിച്ചില്ലെന്നും പരാതിയുണ്ട്. ഇന്നലെ കോടിതിയിൽനിന്ന് ജാമ്യം ലഭിച്ചശേഷം ജില്ലാ ആശുപത്രിയിൽ ചികിൽസയ്ക്ക് എത്തുകയായിരുന്നു.
കഴിഞ്ഞദിവസം വാഹന പരിശോധനയ്ക്കിടെയാണ് റോയി തോമസിനെ പുൽപള്ളി പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് സ്റ്റേഷനിലേക്ക് പോകുന്നവഴി അഡീഷണൽ എസ്.ഐയെ റോയി മർദിച്ചിരുന്നു. തുടർന്ന് ജോലി തടസപ്പെടുത്തിയതിനാണ് കേസെടുത്തത്. മർദനമേറ്റ അഡീഷണൽ എസ്.ഐയും ജില്ലാ ആശുപത്രിയിൽ ചികിൽസ തേടിയിരുന്നു.