സി.കെ.ജാനുവിനെ ആദിവാസി ഗോത്രമഹാസഭയുടെ അധ്യക്ഷസ്ഥാനത്തുനിന്ന് നീക്കാൻ എം.ഗീതാനന്ദൻ വിഭാഗം ശ്രമംതുടങ്ങി. മുത്തങ്ങയിൽ കൊല്ലപ്പെട്ട ജോഗിയുടെ മകൻ ശിവനെ അക്ടിങ് ചെയർമാനായി നിയമിച്ചു. ജാനുവിന്റെ സാമ്പത്തിക സ്രോതസ്സുകളെ കുറിച്ച് സർക്കാർ സമഗ്രമായ അന്വേഷണം നടത്തണമെന്നും ഗീതാനന്ദൻ ആവശ്യപ്പെട്ടു.
ആദിവാസികളുടെ ഗോത്രമഹാസഭയിൽ ഗീതാനന്ദന് എന്തുകാര്യമെന്ന് ഒരുവർഷം മുൻപ് സി. കെ. ജാനു ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയാണ് ഇപ്പോൾ ഗീതാനന്ദൻ നൽകിയിരിക്കുന്നത്. മുത്തങ്ങ സമരത്തിൽ കൊല്ലപ്പെട്ട ജോഗിയുടെ മകനെതന്നെ ഒപ്പം നിറുത്തിയുള്ള മറുപടി. ശിവനെ ആക്ടിങ് ചെയർമാനാക്കി നിയമിച്ചുകഴിഞ്ഞു. ഇനി ഊരുസഭാ യോഗങ്ങൾ ചേർന്ന് ഗോത്രമഹാസഭ പുനഃസംഘടിപ്പിക്കും.
മുത്തങ്ങ അനുസ്മരണ ചടങ്ങ് നടത്താൻ ജാനുവിന് പുറമെനിന്ന് സാമ്പത്തിക സഹായം ലഭിച്ചുവെന്ന് ഗീതാനന്ദൻ അരോപിച്ചു. സംഘപരിവാറുമായി ജാനു നടത്തിയ സാമ്പത്തിക ഇടപാടും അന്വേഷിക്കണം. അടുത്തമാസം വയനാട്ടിൽ നിൽപ്പ് സമരം നടത്തി സമരങ്ങൾ ശക്തിപ്പെടുത്താനും ഗോത്രമഹാസഭ തീരുമാനിച്ചിട്ടുണ്ട്.