മലയാള കവിതയിലെ അവിസ്മരണീയമായ ആറു പെൺ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്കാരവുമായി കോളജ് വിദ്യാർഥിനി. കോഴിക്കോട് ക്രിസ്ത്യൻ കോളജിലെ ജയസ്നേഹയാണ് കഥാപാത്രങ്ങളായി രംഗത്തെത്തിയത്.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ പീഡനങ്ങൾ വർധിച്ചുവരുന്ന കാലത്ത് ബോധവൽക്കരണമല്ല , സ്ത്രീതന്നെ ആയുധമായി മാറണമെന്ന സന്ദേശവുമായാണ് കഥാപാത്രങ്ങൾ സ്റ്റേജിലെത്തിയത്.
നഷ്ടപ്രണയത്തിന്റെ നോവും നീറ്റലും പരസ്പരം പങ്കുവെച്ച് പുരുഷാധികാരത്തെ ചോദ്യം ചെയ്യുന്ന താടകയും ശൂർപണകയും.എം.ഗോവിന്ദന്റെ ഒരു കൂടിയാട്ടത്തിന്റെ കഥയിലെ കുറിയേടത്ത് താത്രി.
പൂതപ്പാട്ടിലെ പഴയ നങ്ങേലിയുടെ സ്ഥാനത്ത് കുഞ്ഞുങ്ങളെ എന്നന്നേക്കുമായി നഷ്ടപ്പെടുന്ന പുതിയ അമ്മമാർ
കടമനിട്ട രാമകൃഷ്ണന്റെ കുറത്തി തുടങ്ങിയ കഥാപാത്രങ്ങളാണ് അരങ്ങിലെത്തിയത്. പത്രപ്രവർത്തകനായ പി.സി ഹരീഷാണ് ദൃശ്യാവിഷ്കാരത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത്. പരിപാടി സംഘടിപ്പിച്ചത് ക്രിസ്ത്യൻ കോളജിലെ വിമൺസെല്ലും.