പാലക്കാട് നഗരസഭയുടെ ടൗൺഹാൾ നവീകരണവും പ്രഖ്യാപനത്തിലൊതുങ്ങി. ഒന്നരവർഷം മുൻപ് മൂന്നേമുക്കാൽകോടി രൂപയുടെ പദ്ധതിക്ക് ശിലാസ്ഥാപനം നടത്തിയതാണ്. നാളിതുവരെയായിട്ടും സാങ്കേതികാനുമതി ലഭിച്ചിട്ടില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
1966 ൽ നിർമിച്ച ടൗൺഹാളിന് പകിട്ടുകുറഞ്ഞതുമാത്രമല്ല ചിലയിടങ്ങളിൽ ഭിത്തികളിൽ വിളളൽവീണു. സിമന്റുപാളികൾ ഇളകിത്തുടങ്ങി. മേൽക്കൂരയ്ക്കും ബലക്ഷയം. ഹാളിനുളളിലേക്ക് കയറിയാൽ തുരുമ്പെടുത്ത ഇളകിയാടുന്ന ഇരിപ്പിടങ്ങളും മുകളിലേക്ക് നോക്കിയാൽ ഏത് നിമിഷവും താഴെ വീഴാവുന്ന നിർമിതികളും.ഇൗ സാഹചര്യത്തിലാണ് ടൗൺഹാൾ നവീകരണത്തിന് ഷാഫി പറമ്പിൽ എംഎൽഎ മൂന്നു കോടി 77 ലക്ഷം രൂപ അനുവദിച്ചത്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയാണ് ശിലാസ്ഥാപനം നടത്തിയത്. നിലവിലുളള കെട്ടിടം നവീകരിച്ച് മൾട്ടിപ്ളക്സാക്കി മാറ്റുമെന്നായിരുന്നു പ്രഖ്യാപനം. തൊടുപുഴയിലെ ഹാബിറ്റാറ്റിനാണ് നിർമാണമെന്നും അറിയിച്ചിരുന്നു. പക്ഷേ ഒരു നടപടിയും ഉണ്ടായില്ല.
ഇതേ വളപ്പിൽ തന്നെയുളള ടൗൺഹാൾ അനക്സിന്റെ അവസ്ഥകൂടി കാണുക. ഏത് നിമിഷവും തകർന്നുവീഴാവുന്ന ഇൗ കെട്ടിടവും നഗരസഭയുടെ വരുമാനമാർഗമാണ്. കോൺഗ്രസ് നഗരസഭ ഭരിച്ചപ്പോഴാണ് ടൗൺഹാൾ മൾട്ടിപ്ളക്സാക്കിമാറ്റുമെന്ന് പറഞ്ഞത്. ഇപ്പോൾ നഗരസഭ ഭരിക്കുന്നത് ബിജെപി. കഴിഞ്ഞ ഇരുപതുവർഷത്തിലേറെയായി അറ്റകുറ്റപ്പണിപോലും നടത്താതെ കിടക്കുന്ന കെട്ടിടം പെയിന്റടിച്ച് വൃത്തിയാക്കാനെങ്കിലും നഗരസഭയ്ക്ക് കഴിയണം.