കോഴിക്കോട്ട് ഇനി ഹെൽമറ്റ് ധരിക്കാതെ ബൈക്കോടിച്ചാൽ പിഴയോടൊപ്പം ഒരുദിവസത്തെ ബോധവൽക്കരണ ക്ലാസിലും പങ്കെടുക്കണം. ഇതേ കുറ്റത്തിന് കഴിഞ്ഞ വർഷം നഗരത്തിൽ പിഴയൊടുക്കിയത് 6500 പേരാണ്. പിഴയായി ഖജനാവിലെത്തിയത് ആറരലക്ഷം രൂപയും.
6500 പേരിൽ നിന്ന് ആറരലക്ഷം രൂപയോളം പിഴ ഈടാക്കി. ഹെൽമറ്റ് വയ്ക്കാതെ ബൈക്കപകടത്തിൽ പൊലിഞ്ഞ യുവാക്കളുടെ എണ്ണം നിരവധി. തലയ്ക്കേറ്റ പരുക്കുകളാണ് ഭൂരിഭാഗം കേസുകളിലും മരണ കാരണം. ഈ സാഹചര്യത്തിലാണ് കർശന നടപടി. ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ ബൈക്ക് പിടിച്ചെടുക്കും. പിഴ അടച്ചാലും രക്ഷയില്ല.. മോട്ടോർ വാഹന വകുപ്പിന്റെ കീഴിയിൽ എടപ്പാളിൽ ഡ്രൈവർമാർക്കായി പരിശീലന കേന്ദ്രമുണ്ട്. ഇവിടെ ഒരുദിവസത്തെ ക്ലാസിൽ പങ്കെടുക്കണം. 250 രൂപ ഫീസും ഒടുക്കണം. ബോധവൽക്കരണ ക്ലാസിലെ സർട്ടിഫിക്കറ്റുമായി വന്നാൽ, വണ്ടി തിരിച്ചുകിട്ടും.