പ്ലാസ്റ്റിക് കാരിബാഗുകളുടെ നിരോധനം ഉൾക്കൊണ്ട് വയനാട് ബത്തേരി നഗരസഭയിലെ ജനങ്ങൾ. ഒരുമാസംമുൻപാണ് നഗരസഭാ പരിധിയിൽ പ്ലാസ്റ്റിക് കാരിബാഗുകൾ പൂർണമായും നിരോധിച്ചത്.
ബത്തേരിയിലെ മാർക്കറ്റുകൾ പഴമയിലേക്ക് മടങ്ങുന്നു. ഇറച്ചിയും മീനുമെല്ലാം ഇലയും കടലാസും കൂട്ടി പൊതിഞ്ഞ് വാങ്ങാനും വിൽക്കാനും എല്ലാവരും തയ്യാർ. വഴിയോര കച്ചവടക്കാരും പ്ലാസ്റ്റിക്കിനെ കൈവിട്ടു. തൂണി സഞ്ചികളടക്കമുള്ള മാർഗങ്ങളിലേക്ക് ജനങ്ങളും നീങ്ങിത്തുടങ്ങി. കടകളിലും പ്ലാസ്റ്റിക് കവറുകൾ കാണാനില്ല. പ്ലാസ്റ്റിക്കിതര കൂടുകൾ വാങ്ങാൻ അധിക പണം നൽകണം. എങ്കിലും നാളയുടെ നന്മയ്ക്കുവേണ്ടി പൊതുജനം അതും അംഗീകരിച്ച് കഴിഞ്ഞു.
കടകളിലുള്ള പ്ലാസ്റ്റിക് കവറുകൾ പിടിച്ചെടുക്കാൻ നഗരസഭ പരിശോധനകൾ നടത്തുന്നുണ്ട്. എന്നാൽ പിഴ ഈടാക്കി തുടങ്ങിയിട്ടില്ല. വയനാട്ടിൽ പ്ലാസ്റ്റിക് കവറുകൾക്ക് ജില്ലാ കലക്ടർ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും നടപ്പാക്കേണ്ട ചുമതല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കാണ്.