വടക്കൻ കേരളത്തിലെ നാട്ടിൻപുറങ്ങള്‍ക്ക് പുത്തൻ അനുഭവമായി ദേശീയ തെരുവ് നാടകോൽസവം. കേരള സംഗീത നാടക അക്കാദമിയാണ് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാടകോത്സവം സംഘടിപ്പിച്ചത്. കണ്ണൂർ ജില്ലയിലെ തളിപറമ്പും കാസർകോട്ടെ ഇരിയണ്ണിയെന്ന ഗ്രാമവുമാണ് നാടകോൽസവത്തിന് വേദിയായത്.
നാടകങ്ങൾക്ക് എന്നും നല്ല വളക്കൂറുള്ള മണ്ണാണ് വടക്കേ മലബാറിന്റേത്. എങ്കിലുംഇത്തരമൊരു അനുഭവം ആദ്യമായിട്ടായിരുന്നു. അരങ്ങിൽ വച്ച് ഒരു പറ്റം സാമൂഹികദ്രോഹികൾ കൊലപ്പെുടുത്തിയ സഫ്ദർ ഹാഷ്മിയോടുള്ള ആദരവിന്റെ ഭാഗമായിരുന്നു ദേശീയ തെരുവ് നാടകോൽസവം ഗ്രാമങ്ങളിലേക്കിറങ്ങിയത്
മലയാളത്തിന് പുറമെ തെലുങ്ക് ബംഗാളി നാടകങ്ങളും ഉണ്ടായിരുന്നു. തെലുങ്കാന സംസ്ഥാനത്തിന്റെ പിറവിയേലേക്ക് നയിച്ച പോരാട്ടങ്ങളുടെ കഥ പറഞ്ഞ വീര തെലുങ്കാനക്ക് നിറഞ്ഞ കയ്യടിയാണ് കിട്ടിയത്. ഹൈദരാബാദ് പ്രജാ നാട്യമണ്ഡലിയാണ് നാടകം ഒരുക്കിയത്. കൂടാതെ ദളിത് പീഡനങ്ങൾ പ്രമേയമാകുന്ന ട്രാൻസ്ഫോർമേഷൻ, കുത്തകളുടെ കടന്നുകയറ്റങ്ങൾ പ്രമേയമാക്കിയ ഞങ്ങൾക്കൊരു അടുക്കളയുണ്ടായിരുന്നു തുടങ്ങിയ നാടകങ്ങൾ വലിയ ചിന്തകളാണ് കാണികൾക്ക് നൽകിയത്. നാടകങ്ങളുടെ പതിവ് പരിമിതികൾ മറികടന്ന് ആസ്വാദകനുമായി നേരിട്ട് സംവദിക്കാൻ കഴിഞ്ഞുവെന്നതാണ് തെരുവ്നാടകോൽസവത്തിന്റെ നേട്ടം.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഗ്രാമങ്ങൾ ഒന്നടങ്കമാണ് മേളക്ക് എത്തിയത്.. ഒരു ദിവസം ഇരിയണ്ണിയിൽ കളിച്ച നാടകം അടുത്ത ദിവസം തളിപറമ്പിൽ കളിക്കുന്ന തരത്തിൽ മൂന്നു ദിവസമായിരുന്നു മേള. പ്രൊഫഷണലും അല്ലത്തതുമായി ഒട്ടേറെ നാടകങ്ങൾ കണ്ട ഉത്തരമലബാറിന് വേറിട്ട അനുഭവും ചിന്തയും നൽകിയണ് തെരുവ് നാടകോൽവത്തിന് കൊടിയിറങ്ങിയത്.