വീട് നിർമിക്കാൻ ഭൂമിയില്ലാത്ത ആദിവാസി കുടുംബങ്ങൾക്ക് സ്ഥലം വില കൊടുത്ത് വാങ്ങി നൽകി നഗരസഭാ അംഗം. വയനാട് മാനന്തവാടി നഗരസഭയിലെ കൗൺസിലർ ജേക്കബ് സെബാസ്റ്റ്യനാണ് പന്ത്രണ്ട് കുടുംബങ്ങൾക്ക് അഞ്ച് സെന്റ് വീതം നൽകിയത്.
ഇരുപത് സെന്റ് സ്ഥലത്ത് നാൽപത് കുടുംബങ്ങൾ. ഇതാണ് മാനന്തവാടിയിലെ കോതംപറ്റ കോളനി. തേനീച്ചയുടെ അറപോലെയാണ് വീടുകൾ. മുറ്റവും ആവശ്യത്തിന് ശുചിമുറികളുമില്ല. ഇവർക്ക് നൽകാനായി സർക്കാർ കണ്ടെത്തുന്ന സ്ഥലമാകട്ടെ അമ്പതും അറുപതും കിലോമീറ്റർ അകലെ. കോളനിയുടെ തൊട്ടടുത്തുതന്നെ ഭൂമി ഉണ്ടായിട്ടും വാങ്ങി നൽകാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല. അങ്ങനെയാണ് കൗൺസിലർ സഹായവുമായെത്തുന്നത്. സ്വന്തം കീശയിൽനിന്ന് നാല് ലക്ഷം രൂപ ചിലവഴിച്ച് കോളനിക്കാർ ആഗ്രഹിച്ച അറുപത് സെന്റ് സ്ഥലം വാങ്ങി നൽകി. ട്രൈബൽ വകുപ്പ് വീടും, നഗരസഭ റോഡും നിർമിച്ച് നൽകും.
ഭൂമി ലഭിച്ചതോടെ കോളനിക്കാരും സന്തോഷത്തിലാണ്. പുതിയ സ്ഥലത്ത് താൽക്കാലിക വീടുകളുടെ നിർമാണവും ആരംഭിച്ച് കഴിഞ്ഞു.