പൊതുമേഖലാ സ്ഥാപനമായ മലപ്പുറം കുറ്റിപ്പുറത്തെ മാൽകോടെക്സില്‍ യന്ത്രസാമഗ്രികൾ വാങ്ങിയതിലും അഴിമതിയുണ്ടെന്ന് കോയമ്പത്തൂരിലെ വ്യാപാരിയുടെ മൊഴി. സംസ്ഥാനത്തെ മറ്റ് നാല് സ്പിന്നിങ് മില്ലുകള്‍ക്കും കൂടിയ വിലക്ക് യന്ത്രങ്ങൾ വാങ്ങിയത് ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കിയിട്ടുണ്ട്.
സ്പിന്നിങ് മില്ലില്‍ റോബോട്ട് പോലെ പ്രവർത്തിച്ച് നൂൽ ചുറ്റിയെടുക്കുന്ന ഒാട്ടോകോണർ യന്ത്രം വാങ്ങിയതില്‍ അഴിമതിയുണ്ടെന്നാണ് ക്വട്ടേഷനിൽ പങ്കെടുത്ത കമ്പനികളുടെ ആരോപണം. ഒരേ കമ്പനിയുടെ ഒരു കോടി എഴുപത് ലക്ഷം രൂപ വില വരുന്ന ഒാട്ടോകോണർ യന്ത്രത്തിന് രണ്ട് കമ്പനികൾ ക്വട്ടേഷൻ നൽകിയപ്പോൾ 15 ലക്ഷം രൂപയുടെ വ്യത്യാസം വന്നു. കുറഞ്ഞ് വിലക്ക് യന്ത്രം വിൽക്കാൻ ക്വട്ടേഷൻ നൽകിയ കമ്പനിയെ തഴഞ്ഞ് വലിയ വിലക്ക് യന്ത്രം വാങ്ങി മാൽകോടെക്സിന് നഷ്ടമുണ്ടാക്കിയെന്നാണ് കോയമ്പത്തൂരിൽ നിന്ന് ക്വട്ടേഷൻ സമർപ്പിച്ച വ്യാപാരിയുടെ മൊഴി.
അസംസ്കൃത സാധനങ്ങൾ വാങ്ങിയതിലും വിജിലൻസിന് ഇതേ അപാകത ബോധ്യപ്പെട്ടിട്ടുണ്ട്. അസംസ്കൃത വസ്തുക്കൾ ഇറക്കാൻ ഇഷ്ടക്കാർക്ക് അനുമതി നൽകിയതിലൂടെ മാൽകോടെക്സിന് കോടികളുടെ നഷ്ടമുണ്ടായെന്നാണ് വിജിലൻസിന്റെ പ്രാഥമിക പരിശോധനയിലെ കണ്ടെത്തിൽ. കഴിഞ്ഞ ദിവസം മാൽകോടെക്സ് എം.ഡി. കെ.ശശീധരനെ മലപ്പുറം വിജിലൻസ് ഒാഫീസിലെത്തിച്ച് മൊഴി രേഖപ്പെടുത്തി.