സി.കെ.ജാനുവിനെതിരെ രൂക്ഷവിമർശനവുമായി ആദിവാസി ഗോത്രമഹാസഭാ നേതാവ് എം.ഗീതാനന്ദൻ. ജാനുവിന്റെ നേതൃത്വത്തിലുള്ള ഭൂസമരം ആദിവാസികളെ സംഘപരിപാർ പക്ഷത്തേക്ക് എത്തിക്കും. മുത്തങ്ങ പുനരധിവാസഭൂമിയിൽ കുടിൽകെട്ടി സമരം നടത്തുന്നത് ന്യായീകരിക്കാനാവില്ലെന്നും ഗീതാനന്ദൻ പറഞ്ഞു. മുത്തങ്ങദിനത്തിൽ ഇരുവിഭാഗവും അനുസ്മരണപരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.
ആദിവാസി ഗോത്രമഹാസഭയിൽ കഴിഞ്ഞനിയമസഭാ തിരഞ്ഞെടുപ്പിൽ തുടങ്ങിയ തർക്കം മുത്തങ്ങദിനം എത്തിയതോടെ വീണ്ടും സജീവമാകുന്നു. സി. കെ. ജാനുവിന്റെ സമരങ്ങൾ ആദിവാസികൾക്കിടയിൽ സംഘപരിപാര്‍ ശക്തികൾക്ക് വേരുറപ്പിക്കാൻ സഹായകരമാകുന്നുവെന്നാണ് ഗീതാനന്ദന്റെ ആക്ഷേപം.
മുത്തങ്ങ പാക്കേജിനായി നീക്കിവച്ച സ്ഥലങ്ങളിൽ കുടിൽകെട്ടി താമസം തുടങ്ങിയത് ആദിവാസികളെ തമ്മിലടിപ്പിക്കും. പുനരധിവാസസ്ഥലങ്ങളിലെ കാട് വെട്ടിത്തെളിക്കാൻ കാരാറെടുത്തത് ജാനുവിന്റെ നേതൃത്വത്തിലാണ്. ജോലികൾ പൂർത്തിയാകാതെ വന്നപ്പോൾ സർക്കാരിനെ കുറ്റം പറയുകയാണെന്നും ഗീതാനന്ദൻ പറഞ്ഞു. മുത്തങ്ങ ദിനമായ ഞായറാഴ്ച ഇരുകൂട്ടരുടെയും നേതൃത്വത്തിൽ ചടങ്ങുകൾ നടക്കുന്നുണ്ട്. സമരത്തിൽ രക്തസാക്ഷിയായ ജോഗിയുടെ കുടുംബം ഗീതാനന്ദന് പിന്തുണ പ്രഖ്യാപിച്ചത് ജാനുവിന് തിരിച്ചടിയായി. ബിജെപി ബന്ധം ആരോപിച്ച് ജാനുവിന്റെ സമരത്തെ ജില്ലയിലെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി വിമർശിക്കുകയും ചെയ്തിരുന്നു.