കോങ്ങാട് ∙ മകളുടെ കല്ല്യാണത്തിനുള്ള ഒരുക്കത്തിനിടെ പുലാപ്പറ്റ മാധവ പള്ളിൽ ജോർജി (60)ന് ഭാഗ്യദേവതയുടെ കടാക്ഷം. ഏഴിനു നറുക്കെടുത്ത സംസ്ഥാന ഭാഗ്യക്കുറി (സ്ത്രീ ശക്തി) ടിക്കറ്റിലാണ് ഒന്നാം സമ്മാനമായ ഒരു കോടി ലഭിച്ചത്. ഏറെ വർഷമായി എൽഐസി ഏജന്റായി പ്രവൃത്തിക്കുന്ന ജോർജിന് ടിക്കറ്റ് എടുക്കുന്ന പതിവുണ്ട്. ഇടക്ക് ചെറിയ തുകകൾ ലഭിച്ചിട്ടുമുണ്ട്. സമ്മാനർഹമായ ടിക്കറ്റ് നറുക്കെടുപ്പ് ദിവസം രാവിലെയാണ് എടുത്തത്.
ഉമ്മനഴിയിൽ ലോട്ടറി സബ് ഏജന്റുമാരായ റസാഖ്, ശശി, എന്നിവരുടെയടുത്തു നിന്നാണ് ടിക്കറ്റ് എടുത്തത്. ഇവരുടെ വീട്ടിലും മംഗളകാര്യങ്ങൾ നടക്കാനിരിക്കേയാണ് ഭാഗ്യം വന്നെത്തിയത്. റസാഖിന്റെ സഹോദരിയുടെയും ശശിയുടെ മകളുടേയും വിവാഹം അടുത്തമാസമാണ്. നല്ല മൂഹൂർത്തം നോക്കി ഭാഗ്യദേവത അനുഗ്രഹിച്ചതിന്റെ ചാരിതാർഥ്യത്തിലാണ് മൂന്നു കുടുംബവും. സമ്മാനം ലഭിച്ച ടിക്കറ്റ് മണ്ണാർക്കാട് വിജയ ബാങ്ക് ശാഖയിൽ ഏൽപിച്ചു