വയനാട് ബത്തേരി തൊവരിമലയിൽ ജനവാസ മേഖലയിൽ അവശനിലയിൽ കണ്ടെത്തിയ പുലിയെ വനംവകുപ്പ് മയക്കുവെടിവച്ച് പിടികൂടി. എസ്റ്റേറ്റ് പാടിയോട് ചേർന്ന കുറ്റിക്കാട്ടിൽനിന്നാണ് എകദേശം ഒരുവയസുള്ള ആൺപുലിയെ പിടിച്ചത്. വന്യമൃഗങ്ങള്‍ക്കായി സ്ഥാപിച്ച കെണിയിൽകുടങ്ങിയതിനെത്തുടർന്ന് പരുക്കേറ്റേതാകാമെന്ന് വനംവകുപ്പ് സംശയിക്കുന്നു.
രാവിലെ പത്തരയ്ക്കാണ് ആൾ താമസമില്ലാത്ത പാടി മുറിയിൽനിന്ന് പുലി ചാടി പോകുന്നത് തോട്ടം തൊഴിലാളികൾ കാണുന്നത്. തുടർന്ന് നടത്തിയ തിരച്ചിലിൽ പുലിയെ സമീപത്തെ കുറ്റികാട്ടിൽ കണ്ടെത്തുകയായിരുന്നു. പിന്നീട് പൊലീസിലും വനംവകുപ്പിലും വിവരമറിയിച്ചു.
ജനവാസ മേഖലയായതുകൊണ്ട് പുലിയെ പിടികൂടാൻ വനംവകുപ്പ് തീരുമാനിക്കുകയായിരുന്നു. വെറ്ററിനറി സർജൻ അരുൺ സക്കറിയയുടെ നേതൃതത്വത്തിലെത്തിയ സംഘമാണ് മയ്ക്കു വെടിവച്ചത്. പുലിയുടെ ആരോഗ്യസ്ഥിതി പരിശോധിച്ചശേഷം തുടർനടപടികൾ സ്വീകരിക്കും.