കോഴിക്കോട് മെഡിക്കൽ കോളേജിൽ വിവിധ സേവനങ്ങളുടെ നിരക്ക് വർധിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാനാകാതെ ആശുപത്രി വികസനസമിതി. അധികനിരക്ക് ഏർപ്പെടുത്തിയ നടപടിക്കെതിരെ പ്രതിഷേധം ശക്തമായതോടെ കൂട്ടിയ നിരക്കുകൾ മരവിപ്പിച്ചു.
മെഡിക്കൽ കോളേജ് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിലെ സേവനങ്ങളുടെ നിരക്കാണ് കഴിഞ്ഞ ദിവസം വർദ്ധിപ്പിച്ചത്. പത്ത് മുതൽ അൻപത് ശതമാനം വരെ വർദ്ധനയാണ് രക്തപരിശോധന അടക്കമുള്ള സേവനങ്ങൾക്ക് വരുത്തിയത്. വായ്പകളുടെ തിരിച്ചടവ് ഉൾപ്പെടെയുള്ള സാമ്പത്തിക ബാധ്യതകൾക്ക് പരിഹാരം കണ്ടെത്തണമെങ്കിൽ നിരക്കുവർദ്ധനയല്ലാതെ മറ്റുമാർഗമില്ല എന്നതാണ് വികസനസമിതിയുടെ നിലപാട്. ആശുപത്രിയുടെ സാമ്പത്തിക പ്രശ്നങ്ങളിൽ സർക്കാർ കാര്യക്ഷമമായ ഇടപെടലൽ നടത്തിയാൽ നിരക്ക് വർദ്ധന ഒഴിവാക്കാനാകുമെന്നും വികസനസമിതി അഭിപ്രായപ്പെടുന്നു. കൂടുതൽ ചർച്ചകൾക്ക് ശേഷം നിരക്ക് വർദ്ധിപ്പിക്കണം എന്ന ആവശ്യവും ഉയരുന്നുണ്ട്. സാധാരണക്കാന്റെ കീശചോരുന്ന തരത്തിലുളള തീരുമാനത്തിലെത്തരുതെന്നാണ്് പൊതുസമൂഹത്തിന്റെ ആവശ്യം.
15വർഷം മുമ്പാണ് ആശുപത്രിയിലെ സേവനങ്ങളുടെ നിരക്കുകൾ ഉയർത്തിയത്. അതേസമയം സി.പി.എം അംഗങ്ങൾ ഉൾപ്പെട്ട സമിതി നിശ്ചയിച്ച നിരക്കു വർദ്ധനയ്ക്കെതിരെ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ സമരം നടത്തിയത് വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. ജനങ്ങളെ ബാധിക്കുന്ന പ്രശ്നമായതുകൊണ്ട് ഇടപെടൽ നടത്തി എന്നാണ് ഡി.വൈ.എഫ്.ഐയുടെ നിലപാട്.