കോഴിക്കോട് കോർപറേഷനിലെ കുടുംബശ്രീ കുപ്പിവെള്ള നിർമ്മാണ രംഗത്തേയ്ക്ക്. പുതിയ പദ്ധതിക്ക് കോർപറേഷൻ കൗൺസിൽ അംഗീകാരം നൽകി. കുപ്പിവെള്ള വിതരണത്തിന്റെ സാധ്യതകൾ കണക്കിലെടുത്താണ് പദ്ധതിക്ക് രൂപം നൽകിയത്. 25 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള വായ്പകൾക്കൊപ്പം സർക്കാർ സബ്സിഡിയും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
ഇൻഫ്രാസ് കെച്ചർ പ്രോജക്റ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഏജൻസിയുടെ സഹായത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുക.പഴയ കോർപറേഷൻ ഓഫീസ് കോമ്പൗണ്ട്, ഫ്രാൻസിസ് റോഡിലെ ടി.ബി ക്ലനിക്ക്, എരഞ്ഞിക്കൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് എന്നിവിടങ്ങളിൽ എവിടെയെങ്കിലും കേന്ദ്രീകരിച്ച് പദ്ധതിക്കുള്ള സൗകര്യങ്ങൾ ഒരുക്കും. നിലവിൽ വിപണിയിൽ ലഭിക്കുന്ന കുപ്പിവെള്ളത്തിന്റെ വിലയേക്കാൾ വളരെ കുറഞ്ഞ നിരക്കിലായിരിക്കും കുടുംബശ്രീയുടെ കുപ്പിവെള്ളം ഉപഭോക്താക്കളിലെത്തിക്കുക. 20 ലിറ്റർ വെള്ളം 20 രൂപയ്ക്ക് ലഭ്യമാക്കാം എന്നാണ് പ്രതീക്ഷിക്കുന്നത്. കുപ്പിവെള്ളത്തിന്റെ ഉൽപാദനവും വിതരണവും സംബന്ധിച്ച് കുടുംബശ്രീ അംഗങ്ങൾക്ക് പ്രത്യേക പരിശീലനം നൽകും.