കോഴിക്കോട് നഗരത്തിലെ റോഡുകൾ കൈയേറി സ്ഥാപിച്ച അനധികൃത പരസ്യ ബോർഡുകൾ നീക്കം ചെയ്യും. ജില്ലാ ഭരണകൂടവും കോർപറേഷനും ചേർന്നാണു പദ്ധതി നടപ്പാക്കുന്നത്. മാർച്ച് ഒമ്പതിനകം ബോർഡുകൾ നീക്കം ചെയ്യണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിർദേശം.
നഗര വീഥികൾ സുരക്ഷിതവും സുന്ദരവും ആക്കുകയാണു ലക്ഷ്യം. അടുത്ത ആഴ്ച മുതലാണു നടപടി. ഇതിനായി റവന്യൂ, കോർപറേഷൻ, ആർടിഒ, പിഡബ്ല്യുഡി, പൊലീസ്, കെഎസ്ഇബി എന്നീ വിഭാഗങ്ങളെ ഉൾപ്പെടുത്തി സ്ക്വാഡിനു രൂപം നൽകി. ഒരാഴ്ചക്കകം ബോർഡുകൾ മാറ്റിയില്ലെങ്കിൽ ബന്ധപ്പെട്ട ചെലവ് അതത് സ്ഥാപനങ്ങളിൽ നിന്ന് ഈടാക്കും.
നഗരത്തിനു പുറമെ വടകര, കൊയിലാണ്ടി, ഭാഗങ്ങളിലെ അനധികൃത ബോർഡുകൾ നീക്കം ചെയ്യാനും കലക്ടർ ആർടിഒക്ക് നിർദേശം നൽകിയിട്ടുണ്ട്. അനുവദനീയമായതിലും കൂടിയ വിസ്തൃതിയിലും ഉയരത്തിലുമാണ് പലയിടത്തും സംഘടനകളും സ്ഥാപനങ്ങളും ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്. ദേശീയപാത സംരക്ഷണ നിയമപ്രകാരം ഇത് കുറ്റകരമാണ്. ഡ്രൈവർമാകുടെ ശ്രദ്ധതെറ്റി അപകടങ്ങൾ പതിവാകുന്നുവെന്ന പരാതി കൂടി കണക്കിലെടുത്താണ് നടപടി.