കലക്ടർക്കു പാമ്പുകൾ ജീവനൊന്നുമല്ല. പക്ഷേ, ജീവനെടുക്കാൻ വന്നാൽ പെരുമ്പാമ്പായാലും ഇൗ കലക്ടർ വെറുതെ വിടില്ല. കാസർകോട് കലക്ടർ കെ.ജീവൻ ബാബുവിന്റെ ‘പെരുമ്പാമ്പു വേട്ട’യായിരുന്നു ഈയിടെ സമൂഹമാധ്യമങ്ങളിലെ പ്രധാന ചർച്ചാവിഷയം. കാസർകോട് കലക്ടറേറ്റ് വളപ്പിൽ വന്ന കൂറ്റൻ പെരുമ്പാമ്പിനെയാണു കലക്ടർ എടുത്തുയർത്തിയത്. ഒരാഴ്ച മുൻപായിരുന്നു സംഭവം. പാമ്പുകളുടെ താവളമായ കലക്ടറേറ്റിൽ പെരുമ്പാമ്പിനെ കണ്ടെന്ന വിവരം അറിഞ്ഞതോടെ ‘വില്ലനെ’ പൊക്കാൻ കലക്ടർ ഉത്തരവിട്ടു. വനംവകുപ്പ് ഉദ്യോഗസ്ഥർ പറന്നെത്തി. പാമ്പുപിടിത്തം നിരീക്ഷിക്കാൻ കലക്ടർ ജീവൻബാബുവും ജീവനക്കാരും മുന്നിട്ടിറങ്ങി. കലക്ടറേറ്റ് വളപ്പിലെ മഴവെള്ള സംഭരണിയിൽ പതുങ്ങിക്കിടന്ന പെരുമ്പാമ്പിനെ വനം വകുപ്പുകാർ പൊക്കിയെടുത്തു.
പെരുമ്പാമ്പു വിഴുങ്ങുമോയെന്ന ഭീതിയിൽ ജീവനക്കാർ മാറി നിന്നപ്പോൾ കലക്ടർ ധൈര്യത്തോടെ മുന്നോട്ടുവന്നു. തലയിൽ പിടിച്ച് പെരുമ്പാമ്പിനെ ഉയർത്തിയ കലക്ടറുടെ ഇടംകൈ വരിഞ്ഞുമുറുക്കാൻ പെരുമ്പാമ്പിന്റെ ശ്രമം. കലക്ടറുടെ കൈകളുടെ പിടിത്തം മുറുകിയപ്പോൾ പാമ്പ് അയഞ്ഞു. കളി കലക്ടറോടോ എന്ന ചോദ്യമെറിഞ്ഞ് ജീവൻ ബാബു. പാമ്പുമായി കലക്ടർ നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പത്തിവിടർത്തി.ഇടുക്കിയിലാണു വീടെങ്കിലും ജീവൻ ബാബു പാമ്പിനെ ഇത്രയും അടുത്തു നേരിടുന്നത് ആദ്യമായാണ്. ‘പാമ്പുകളെ സത്യത്തിൽ പേടിയാണ്.
എല്ലാ വന്യജീവികളെയും ഇഷ്ടമാണ്. പക്ഷേ, ഇത്തിരി പേടിക്കാതെയും പറ്റുമോ?’– ജീവൻ ചോദിക്കുന്നു.‘കാസർകോട്ട് കൊടുംവരൾച്ചയാണ്. വെള്ളവും ഭക്ഷണവും തേടിയാണ് അവൻ കലക്ടറേറ്റിലെ മഴവെള്ള സംഭരണിക്കുള്ളിലെത്തിയത്. അവൻ പാവമാണ്. ജീവിച്ചു പൊയ്ക്കോട്ടെ. അവനെ എത്തിക്കേണ്ടിടത്തു സുരക്ഷിതമായി വനംവകുപ്പ് എത്തിച്ചു...’– ജീവൻ ബാബുവിന്റെ വാക്കുകൾ. തൊടുപുഴ മണക്കാട് നെല്ലിക്കാവ് ക്ഷേത്രത്തിനു സമീപം ജീവൻ ജ്യോതിയിൽ പി.കുട്ടപ്പന്റെയും കെ.ജി.ശ്യാമളയുടെയും മകനായ ജീവൻ ബാബു, ആറുമാസം മുൻപാണു കാസർകോട് കലക്ടറായി ചുമതലയേറ്റത്.