റൺവേ പുനർനിർമാണത്തിന്റെ ഭാഗമായി കരിപ്പൂരിൽ കഴിഞ്ഞ ഒന്നര വർഷമായി തുടരുന്ന വിമാനങ്ങളുടെ സമയനിയന്ത്രണം മാർച്ച് ഒന്നിന് അവസാനിക്കും. പുതിയതായി നാല് ആഭ്യന്തര സർവീസുകൾ തുടങ്ങുന്ന കാര്യത്തിലും ധാരണയായിട്ടുണ്ട്.
റൺവേ നവീകരണത്തിന്റെ ഭാഗമായി 2015 മെയ് മാസം തുടങ്ങിയ നിയന്ത്രണമാണ് എടുത്തുകളയുന്നത്. നിർമാണങ്ങൾക്കായി ഉച്ചക്ക് 12 മുതൽ രാത്രി എട്ടു വരെ വിമാനസർവീസ് നിർത്തിവച്ചിരിക്കുകയാണ്. ഫെബ്രുവരി പകുതിയോടെ നവീകരണപ്രവർത്തനങ്ങൾ പൂർത്തിയാകും. റൺവേയിലെ പെയിന്റിങ് ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കുന്ന പ്രവർത്തി ഇനി പൂർത്തിയാകാനുണ്ട്. പുതിയ ഐ.എൽ.എസ് സംവിധാനം സ്ഥാപിച്ച് പരിശോധന പൂർത്തിയായി. വിമാനത്താവളം പൂർണമായും പ്രവർത്തനസജ്ജമാകുന്നതോടെ കൂടുതൽ സർവീസുകൾ എത്തുമെന്നാണ് പ്രതീക്ഷ.
മാർച്ച് ഒന്നിന് ശേഷം പുതിയ നാലു ആഭ്യന്തരസർവീസുകൾ ആരംഭിക്കുന്ന കാര്യത്തിൽ ധാരണയായിട്ടുണ്ട്. നേരത്തെ നിർത്തിയ എയർഇന്ത്യയുടെ കരിപ്പൂർ. ഡൽഹി സർവീസ് പുനരാരംഭിക്കും. ജെറ്റ് എയർവേസ് മുബൈയിലേക്ക് മാർച്ച് മുതൽ പുതിയ ആഭ്യന്തരസർവീസ് ആരംഭിക്കും. ബെഗുളുരൂവിലേക്കും ചെന്നൈയിലേക്കും പുതിയ ആഭ്യന്തര സർവീസുകൾ തുടങ്ങുന്ന കാര്യത്തിലും തീരുമാനമായിട്ടുണ്ട്.