"നല്ലൊരു മൊമന്റ് സംഭവിക്കുന്നതിനു തൊട്ടുമുമ്പുള്ള നിമിഷം, അതു നമ്മള്‍ തിരിച്ചറിയണം, ക്ലിക് ചെയ്യാന്‍ റെഡിയായിരിക്കണം!" മഹേഷിന്റെ പ്രതികാരത്തില്‍ വിൻസെന്റ് ഭാവന പറഞ്ഞ ആ നിമിഷം. അതെ ആ നിമിഷമാണ് നിരവധി ആളുകൾ മൊബൈൽ ക്യാമറകളുമായി ആർത്തിരമ്പുമ്പോഴും പരിഭ്രമത്തിന്റെയും ഭീതിയുടെയും നിമിഷങ്ങളിലും വിധുരാജ് എം ടി എന്ന ഫൊട്ടോ ജേർണലിസ്റ്റിന്റെ ക്യാമറക്കണ്ണിൽ കുടുങ്ങിയത്.
രക്ഷയില്ലാതെ തിരിച്ചടിക്കുന്ന വന്യഭാവമുള്ള കണ്ണുകളും നഖങ്ങളും ആ പിടിയിൽ നിന്ന് രക്ഷപ്പെടാനുള്ള പരക്കം പാച്ചിലുമൊക്കെ ആ ഒറ്റ ക്ളിക്കിലുണ്ട്. എട്ടുമണിക്കൂർ നീണ്ട പരാക്രമത്തിനുശേഷം പുലി മയക്കുവെടിയേറ്റ് കീഴടങ്ങിയെങ്കിലും പുലിപ്പടം വൈറലായി ഫോട്ടോഗ്രാഫർ പുലിയായി. ക്യാമറക്കണ്ണിൽ പുലി കുടുങ്ങിയതിനെക്കുറിച്ച് മലയാള മനോരമ ഫൊട്ടോഗ്രാഫർ വിധുരാജ് പറയുന്നു.
ഏകദേശം 3 മണിയോടെയാണ് പുലിയെക്കണ്ടെന്ന വിവരം ലഭിക്കുന്നത്. ആദ്യം വിശ്വസിക്കാനായില്ല, ഇത്രയും ജനസാന്ദ്രതയുള്ള ടൗണിനോട് ചേർന്നുള്ള പ്രദേശത്ത് പുലിയോ എന്ന സംശയമായിരുന്നു. പിറ്റേന്ന് ഭാര്യയുടെ പിറന്നാളാണ് നേരത്തേ ഇറങ്ങാനായി ഇരുന്നതാണ്. കോഴിക്കോട് രാവിലെ എത്തണം. ഔട്ടിംഗ്. ഇതൊക്കയായിരുന്നു പരിപാടി. ഏതായാലും പുലി എല്ലാം കൊണ്ടുപോയെന്നു മനസിലായി..ചെന്നുനോക്കിയേക്കാമെന്നു കരുതി റിപ്പോർട്ടറുമായി അവിടെയെത്തി.
സംഭവസ്ഥലമെത്താറായപ്പോൾ കുറെയാളുകൾ വലിയ ശബ്ദമുണ്ടാക്കി ഓടി വരുന്നതുകണ്ടു. അടുത്തെവിടെയോ ഒരു കുറ്റിക്കാട്ടിൽ പുലിയുണ്ടത്രെ. പുലിയുണ്ടെന്ന് നാട്ടുകാർ അവകാശപ്പെടുന്ന പുലി തായത്തെരു റെയിൽവേ മേൽപാലത്തിനു സമീപത്തെ ഒരു കെട്ടിടത്തിന്റെ മതിലിലൂടെ പറ്റിപ്പിടിച്ച് കയറി.മുകളിലായി ഇരുന്നു..
ജനക്കൂട്ടം വർധിച്ചു വന്നു. പുലി കുറ്റിക്കാട്ടിലുണ്ടെന്നും ഇല്ലെന്നും ചിലർ. ചിലർ കല്ലുമറ്റും വലിച്ചെറിഞ്ഞ് പരീക്ഷിക്കുന്നുണ്ടായിരുന്നു.. റെയിൽപാളത്തിനടുത്തായിരുന്നു കുറ്റിക്കാട്.. ആ സമയം ട്രാക്കിലൂടെ ട്രെയിനും കടന്നുപോയി. എന്റെ ഫോണിലേക്ക് വിവരമറിഞ്ഞ് നിരവധിപ്പേർ വിളിക്കുന്നു. ക്യാമറ ഫോക്കസ് ചെയ്ത് ഇരിക്കുന്നതിനാൽ മിസ്സാകുമോ എന്ന ഭയം മൂലം ഫോണെടുക്കേണ്ടെന്ന് വിചാരിച്ചു.
നിൽക്കുന്ന സ്ഥലവും സേഫല്ല. പുലിക്ക് ചാടി എത്താവുന്നതേയുള്ളൂ. കുറ്റിക്കാട്ടിനുള്ളിൽ നിന്ന് അനക്കം കേൾക്കാതായപ്പോള്‍ ആൾക്കൂട്ടം ചുരുങ്ങി വന്നു. ഡി35 ക്യാമറയാണ് എന്റെ കൈയ്യിലുള്ളത്. 70–200 ലെൻസും ക്യാമറയിലൂടെ നോക്കിയിരുന്നു.കുറ്റിക്കാടിനടുത്ത് ചെറിയൊരു അരമതിലുണ്ട്. ഒരാൾ അതിനടുത്തെത്തി താഴേക്ക് എത്തിനോക്കി. ഇവിടെ പുലിയൊന്നുമില്ലെന്ന് പറഞ്ഞു. ഫോട്ടോഗ്രഫർമാരുടെ രണ്ടുസംഘങ്ങൾ കുറ്റിക്കാടിന്റെ ഇരുവശത്തും സ്ഥാനം പിടിച്ചിരിക്കുകയാണ്.
മാർക്കിന്റെ രണ്ട് പ്രവർത്തകർ അവിടെയെത്തി. മലബാർ അവെയർനസ് ആൻഡ് റസ്ക്യു സെന്റർ ഫോർ വൈൽഡ് ലൈഫ് എന്ന വന്യജീവി സംരക്ഷണ സംഘടനയാണ് മാർക്ക്. ഇരുവരും പുലിയിരിക്കുന്ന സ്ഥലം തിരിച്ചറിയാൻ ശ്രമിച്ചു. പെട്ടെന്ന് ഒരാൾ താഴേക്ക് ചാടിയിരിക്കുന്നു. സെക്കൻഡിനുള്ളിൽ പുലിയുടെ തല ഉയർന്നുവരുന്നു. മറ്റേയാൾ എങ്ങനെയോ ഉരുണ്ട് മാറി. പിന്നെയും പുലി അയാളുടെ നേരേ ചെന്നു. ആളുകൾ ബഹളം വച്ചതോടെ പുലി കുറ്റിക്കാട്ടിലേക്ക് പിന്മാറി..
പിന്നെ ആളുകളുടെ തിരക്കായിരുന്നു. പുലിയെപ്പറ്റി വർണ്ണനകൾ, ഫോട്ടെയെടുക്കാനുള്ള തിരക്കും. ഒടുവിൽ കോഴിക്കോട്ടു നിന്നു മയക്കുവെടി വിദഗ്ധനെത്തി നടത്തിയ ശ്രമങ്ങൾക്കൊടുവിൽ പുലിയെ പിടികൂടി. പുലിയെ കൂടിനുള്ളിലെത്തിക്കാനാവാത്ത വിധത്തിൽ തിരക്കായിരുന്നു അവിടെ.
Advertisement